എന്റെ അമ്മയെ ഒരു വഞ്ചിയിലെടുത്ത് രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്നേഹികളാണ്… അതിന്റെ ഒരു കടമായോ കടപ്പാടോ അല്ല ഞാൻ തീർക്കാൻ ആഗ്രഹിക്കുന്നത്; അവരെ കൈവിടരുത്; ചെല്ലാനം ജനതയ്ക്ക് വേണ്ടി അപേക്ഷിച്ച് ടിനി ടോം

കടലാക്രമണം ചെല്ലാനം നിവാസികളെ ഏറെ ബാധിച്ചിരിക്കുകയാണ്. 50ൽ അധികം വീടുകളിൽ വെള്ളം കയറുകയും അതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകേണ്ടി വരുകയും ചെയ്തു.

ചെല്ലാനം നിവാസികളുടെ ദുരിതങ്ങൾക്കെതിരെ ക്യാമ്പൈനുമായി ടിനി ടോം, രഞ്ജിനി ഹരിദാസ്, രാജ സാഹിബ് തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ടിനി ടോം.

ചെല്ലാനത്തെ ജനങ്ങളുടെ അവസ്ഥ തീർത്തും ഭീകരമാണെന്നാണ് ടിനി ടോം പറയുന്നത്. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണമോ പാർപ്പിടമോ വസ്ത്രമോ പോലും ഇല്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. അവരെ സഹായിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് ടിനി ടോം പറഞ്ഞു.

ടിനി ടോമിന്റെ വാക്കുകളിലേക്ക്…

കടൽ ഇപ്പോൾ പറന്നു എത്തിയിരിക്കുകയാണ് ചെല്ലാനത്ത്. ചെല്ലാനം എന്ന് പറയുമ്പോൾ നമ്മൾ ഓർക്കേണ്ടത് 2018ലെ വെള്ളപ്പൊക്കം ആണ്. ആ സമയത്ത് എന്റെ അമ്മയെ പോലും ഒരു വഞ്ചിയിലെടുത്ത് രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്നേഹികളാണ്. അതിന്റെ ഒരു കടമായോ കടപ്പാടോ അല്ല ഞാൻ തീർക്കാൻ ആഗ്രഹിക്കുന്നത്.

ഉടുത്ത വസ്ത്രം മാത്രമേ അവർക്കുള്ളു. എന്റെ സുഹൃത്ത് വികാസ് രാംദാസ് എല്ലാദിവസവും അവിടുത്തെ വീഡിയോസ് അയച്ചു തരുമ്പോൾ വലിയ വേദന തോന്നും. 2018ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ടവനാണ് ഞാൻ. ആ വേദന അനുഭവിച്ചവർക്കേ മനസ്സിലാവുകയുള്ളു. ഇപ്പോഴത്തെ അവസ്ഥ കൂട്ടം കൂടാനോ ഒന്നും പറ്റില്ല എന്നതാണ് എന്നാലും നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം.

Noora T Noora T :