ലഹരി ഉപയോ​ഗിക്കുന്നവര്‍ ബോളിവുഡില്‍‌ ഉണ്ട്; എന്നാൽ , എല്ലാ സിനിമാപ്രവര്‍ത്തകരെയും ”ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്ന് അക്ഷയ് കുമാര്‍

ബോളിവുഡിലെ ലഹരിമരുന്ന് വിവാദത്തിലും നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചും പ്രതികരണവുമായി അക്ഷയ് കുമാര്‍. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച സന്ദേശത്തില്‍, എല്ലാ സിനിമാപ്രവര്‍ത്തകരെയും ”ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്ന്” താരം അഭ്യര്‍ഥിച്ചു.

‘ബോളിവുഡിലും മറ്റേതൊരു വ്യവസായത്തെയും പോലെ ലഹരിമരുന്ന് പ്രശ്നമുണ്ട്. എന്നാല്‍, എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുത്. നാളുകളായി വളരെയധികം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ എല്ലായിടത്തും നെഗറ്റീവ് ഊര്‍ജമാണ്. ഹൃദയഭാരത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്നേഹം കൊണ്ടാണ്. സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവും പ്രദര്‍ശിപ്പിച്ച വ്യവസായമാണിത്. സിനിമ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്നങ്ങള്‍ അത് ഉന്നയിക്കുന്നുണ്ട്. അതിനിയും തുടരും. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു.

നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ബോളിവുഡ് വ്യവസായത്തില്‍ ഉണ്ടെന്നത്് നിഷേധിക്കാനാവില്ല. എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഒരു തൊഴില്‍ മേഖലയിലും എല്ലാവരും ഇത്തരം പ്രശ്നങ്ങളില്‍ ഏര്‍പ്പെടില്ല. അത് അസാധ്യമാണ്. ലഹരിമരുന്ന് നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. അന്വേഷണ ഏജന്‍സികളും കോടതികളും ഈ വിഷയത്തില്‍ ന്യായമായ നടപടി സ്വീകരിക്കുമെന്നു പൂര്‍ണ വിശ്വാസമുണ്ട്. സിനിമാ മേഖലയിലെ ഓരോ വ്യക്തിയും ഈ അന്വേഷണത്തില്‍ അവരുമായി സഹകരിക്കും. ഇന്‍ഡസ്ട്രിയെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്യുന്നതു ശരിയല്ല. മാധ്യമങ്ങള്‍ അവരുടെ ജോലികള്‍ തുടരട്ടെ. എന്നാല്‍ ഒരു നെഗറ്റീവ് കാര്യം ചര്‍ച്ചയാകുമ്പോള്‍, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരന്‍ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓര്‍ക്കണം.’ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അക്ഷയ് വിശദീകരിച്ചു.

Noora T Noora T :