ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ കേരളത്തില്‍ നിരോധിക്കേണ്ടിവരും

കലാഭവന്‍ മണിയുടെ സഹോദരനും, നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

അമിതമായി ഉറക്കഗുളിക കഴിച്ചായിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ആര്‍.എല്‍.വി. രാമകൃഷ്ണനെ ചാലക്കുടി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു എന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം. മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് അവതരിപ്പിക്കാറെന്ന വിചിത്ര വാദമാണ് കേള്‍ക്കേണ്ടി വന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാവമാണ് ഞങ്ങള്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രാമകൃഷണന്‍..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികള്‍ നിറഞ്ഞതാണ്…ശാസ്ത്രിയ നൃത്തത്തില്‍ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവന്‍ നൃത്തത്തിനു വേണ്ടി സമ്മര്‍പ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആര്‍ക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി ..ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്…ഈ സര്‍ക്കാറിനെ മനപ്പൂര്‍വ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവര്‍ത്തിയെ കാണാന്‍ പറ്റുകയുള്ളു…കണ്ണന്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ…ബാക്കി പിന്നെ …

Noora T Noora T :