സംഗീതത്തിനായി ജീവിതം ഉഴഞ്ഞു വെച്ചു; എസ്പിബിയെ അലട്ടി ആ വലിയ സങ്കടം.. ആരും അറിഞ്ഞില്ല

സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്. 74-ാം വയസ്സിൽ തന്‍റെ അവിസ്മരണീയമായ പാട്ടുകള്‍ അവശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മയായപ്പോള്‍ സിനിമാ ലോകത്തിനൊന്നടങ്കം വിശ്വസിക്കാനാകുന്നില്ല ആ വിയോഗം. സോഷ്യൽമീഡിയയിൽ നിരവധി താരങ്ങളും ആരാധകരും അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും പാട്ടുകളുമൊക്കെ പങ്കുവെച്ച് ആദരവ് അർപ്പിക്കുകയാണ്.

ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. ഏതാണ്ട് ഇങ്ങനെയാണ് ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്. പക്ഷെ ചേതനയറ്റ ശരീരവുമായാണ് അദ്ദേഹം മടങ്ങുന്നതെന്ന് മാത്രം. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

എസ്പിബിയുടെ നഷ്ടം താങ്ങാനാവുന്നതല്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പ്രിയപ്പെട്ട ബാലുവിനെക്കുറിച്ച് വാചാലനായാണ് സുഹൃത്തുക്കളെല്ലാം എത്തിയത്. എസ്പിബിയെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കളും എത്തിയിരുന്നു. കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞ എസ്പിബിയുടെ പഴയ അഭിമുഖങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സംഗീത ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ മക്കളുടെ വളര്‍ച്ച കാണാന്‍ തനിക്കായില്ലെന്ന് അദ്ദേഹം പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. സംഗീത ജീവിതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചപ്പോള്‍ ജീവിതത്തിലുണ്ടായ മറ്റ് നഷ്ടങ്ങളെക്കുറിച്ചായിരുന്നു അന്ന് എസ്പിബി തുറന്നുപറഞ്ഞത്. സംഗീതത്തിനായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കുടുംബത്തിനൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്റെ കുട്ടികള്‍ വളരുന്നത് കാണാന്‍ എനിക്കായില്ല. 49 വര്‍ഷങ്ങള്‍ സംഗീതത്തിനായാണ് നല്‍കിയത്. ഒരുദിവസം 11 മണിക്കൂറോളം സമയമാണ് ഞാന്‍ ജോലി ചെയ്തത്. അതിനാല്‍ എന്റെ കുട്ടികളുടെ വളര്‍ച്ച ഞാന്‍ നഷ്ടപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം 2015ലെ അഭിമുഖത്തില്‍ പറഞ്ഞത്.

മക്കള്‍ക്കൊപ്പമുള്ള പ്രിയനിമിഷങ്ങള്‍ നഷ്ടമായെങ്കിലും തന്റെ സംഗീത ജീവിതത്തില്‍ സംതൃപ്തനായിരുന്നു അദ്ദേഹം. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേത്. പരിശീലനം നേടിയ ഗായകനല്ലായിരുന്നിട്ടും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്ത് തടസ്സങ്ങളുണ്ടെങ്കിലും പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ കൃത്യസമയത്ത് താനെത്തിയിരിക്കുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. അത്തരത്തിലുള്ള തയ്യാറെടുപ്പുകളും നടത്താറുണ്ട്. പാടാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ മൈക്രോഫോണിന് അടുത്തേക്ക് പോവാറില്ല എസ്പിബി. തന്നെ പാടാന്‍ വിളിക്കുന്ന സംവിധായകരോട് നീതി പുലര്‍ത്താറുണ്ട് അദ്ദേഹം. അവരുടെ വലിപ്പ ചെറുപ്പമൊന്നും അദ്ദേഹം നോക്കാറില്ല. മണിക്കൂറുകളെടുത്താണ് പല ഗാനങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിയത്.

ജീവിതത്തിലെ മറ്റ് നഷ്ടങ്ങളെക്കുറിച്ചും എസ്പിബി അന്ന് പറഞ്ഞിരുന്നു. ക്ലാസിക്കല്‍ സംഗീതം പഠിക്കാതെ പോയതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. അത് പോലെ തന്നെ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കാതിരുന്നതും വലിയ നഷ്ടമായാണ് അദ്ദേഹം കണക്കാക്കിയത്. അത് പോലെ തന്നെ നന്നായി പാടാന്‍ കഴിയാതെ വന്നാല്‍ അതോടെ സംഗീത ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും ചെയ്യാനാവാതെ ഇരിക്കാനിഷ്ടമില്ല. പാട്ടില്‍ നീതി പുലര്‍ത്താനാവാതെ വന്നാല്‍ സംഗീതയാത്ര അവസാനിപ്പിക്കും.

ഇതുവരെ ലഭിച്ച കാര്യങ്ങളിലെല്ലാം സംതൃപ്തനാണ് . നമുക്ക് അര്‍ഹമായ കാര്യങ്ങള്‍ സമയമാവുമ്പോള്‍ നമ്മളിലേക്ക് തന്നെ എത്തുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Noora T Noora T :