ആ സ്വാതന്ത്ര്യത്തില്‍ നിന്നു തന്നെയാണ് കേരള സ്റ്റോറിയും വന്നത്, അത് പ്രദര്‍ശിപ്പിക്കണം, എല്ലാവരും കാണണം. അങ്ങനെ ഒരു വിഭാഗത്തെ അവഹേളിക്കാന്‍ വേണ്ടി മാത്രമാണെന്ന് മാധ്യമങ്ങള്‍ ലേബല്‍ ചെയ്യരുത്; സുരേഷ് ഗോപി

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ച ചിത്രമാണ് ‘ദി കേരള സ്‌റ്റോറി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററിലെത്തിയത്.

ഇപ്പോഴിതാ ‘ദ കേരള സ്റ്റോറി’ സിനിമാ വിവാദത്തിനെതിരെയുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേരള സ്റ്റോറിക്കെതിരെ മാധ്യമങ്ങളും മറ്റ് ചിലരും അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍:

ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷം മാത്രമെ കേരളാ സ്റ്റോറി കാണുകയുള്ളൂ. സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. സിനിമ എന്നു പറയുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. പ്രേക്ഷകന് വേണ്ടിയുള്ള സിനിമയാണ് അതും. അതില്‍ ചില കാര്യങ്ങള്‍ വിളിച്ച് പറയുന്നത് വേദനിപ്പിക്കാന്‍ പാടില്ല. അങ്ങനെയുള്ള ഏതെല്ലാം തരത്തിലുള്ള സിനിമ വന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ എത്ര പേര്‍ കണ്ടു? എത്ര തിയേറ്ററില്‍ ഓടി? ഉത്തരം പറഞ്ഞിട്ട് അതിന് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്ക്. നിങ്ങളില്‍ എത്ര പേര്‍ കണ്ടു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്? അങ്ങനെ സൗകര്യപൂര്‍വ്വം ലിബേര്‍ട്ടി, ഫ്രീഡം എന്നിവ പറയരുത്. ആള്‍ക്കാര്‍ എല്ലാം കാണട്ടെ. ആര്‍ഷ വിദ്യാസമാജത്തിലെ പെണ്‍കുട്ടികളെപ്പറ്റി എന്താണ് മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്. ആ സ്ഥാപനം എങ്ങനെയാണ് ഓടുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ? ആദ്യം അത് അന്വേഷിക്കൂ.

സമൂഹിക വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. അതിനെ സിനിമയ്ക്ക് പ്ലാറ്റ്‌ഫോം ആക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെങ്കില്‍, ആ സ്വാതന്ത്ര്യത്തില്‍ നിന്നു തന്നെയാണ് കേരള സ്റ്റോറിയും വന്നത്. അത് പ്രദര്‍ശിപ്പിക്കണം, എല്ലാവരും കാണണം. അങ്ങനെ ഒരു വിഭാഗത്തെ അവഹേളിക്കാന്‍ വേണ്ടി മാത്രമാണെന്ന് മാധ്യമങ്ങള്‍ ലേബല്‍ ചെയ്യരുത്.

ആ സിനിമ ലേബല്‍ കുത്തുന്നില്ല, പുറത്തുള്ള വിമര്‍ശനങ്ങളാണ് അങ്ങനെയൊരു ലേബല്‍ കുത്തുന്നത്. അതാണ് വിഘടനാവാദത്തിനും തീവ്രവാദത്തിനും വഴി തെളിക്കാന്‍ പോകുന്നത്. എല്ലാവരും അത് കണ്ട് മനസിലാക്കട്ടെ. അത് മനസിലാക്കുന്നതില്‍ ഇത്ര വിഷമം എന്താണ്? കേരള സ്റ്റോറിയില്‍ പറയുന്നത് ജനങ്ങള്‍ മനസ്സിലാക്കുന്നതിന് എന്താണ് ഇത്ര വിഷമം’ എന്നും സുരേഷ് ?ഗോപി ചോദിച്ചു.

ഏപ്രില്‍ 26ന് റിലീസ് ചെയ്ത ട്രെയ്‌ലറിന് ഒപ്പം നല്‍കിയിരുന്നത് കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നായിരുന്നു. എന്നാല്‍ ഇത് തിരുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരമാണ് കേരള സ്‌റ്റോറി എന്നാണ് മാറ്റിയിരിക്കുന്നത്.

Noora T Noora T :