ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്‌ത്രീകളെയും അപമാനിക്കുന്നു, ‘ദി കേരള സ്റ്റോറി’യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് ജിതേന്ദ്ര അവാഡ്

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എൻസിപി നേതാവും മഹാരാഷ്ട്രയിലെ മുൻ എംഎൽഎയുമായ ജിതേന്ദ്ര അവാഡ്. ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്‌ത്രീകളെയും ദി കേരള സ്റ്റോറിയെന്ന പേരിൽ അപമാനിക്കുകയാണ്. മൂന്ന് എന്നതിനെ 32,000മാക്കി പെരുപ്പിച്ചു കാണിച്ചതായും ജിതേന്ദ്ര കുറ്റപ്പെടുത്തി.

ചിത്രത്തിന്റെ കഥ വഴച്ചൊടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പശ്ചിമബം​ഗാളിൽ ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ആദ്യം അവർ കശ്മീർ ഫയലുമായാണ് വന്നത്. ഇപ്പോൾ കേരള സ്‌റ്റോറിയും. ഇനി ബംഗാൾ ഫയലുകൾക്കായി അവർ പ്ലാൻ ചെയ്യുകയാണെന്നും ചിത്രം നിരോധിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. ഭീഷണി സന്ദേശം ലഭിച്ചയാള്‍ക്ക് മുംബൈ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി.

‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മമത ബാനര്‍ജി അറിയിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിട്ടുമുണ്ട്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ ആദാ ശര്‍മയാണ് നായികാ വേഷത്തിലെത്തുന്നത്.

Noora T Noora T :