ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല… പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ; സംഭവിച്ചത് ഇതാണ്; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. പരിപാടി മോശമായത് കൊണ്ട് വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലൊക്കെ വാർത്ത വന്നിരുന്നു

ഇപ്പോഴിതാ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ

ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറ‌ഞ്ഞു. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്നും വിനീത് വ്യക്തമാക്കി.

വിനീത് ശ്രീനിവാസന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

വാരനാട്‌ ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും

Noora T Noora T :