പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവുമെന്ന് രമേശ് പിഷാരടി

അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിച്ചും. രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. ഇത് സംബന്ധിച്ച് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേശ് പിഷാരടി കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പങ്കുവച്ചു.

“പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവും. ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൌതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേശ് പിഷാരടി പറഞ്ഞു.

കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്.

കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

Noora T Noora T :