സിനിമ കാണരുത് എന്നല്ല, സെന്‍സര്‍ഷിപ്പിലെ പിശകിനെ കുറിച്ചാണ് താന്‍ പറഞ്ഞത്; വീണ്ടും ഇടവേള ബാബു

വിനീത് ശ്രീനിവാസൻ സിനിമ മുകുന്ദൻ ഉണ്ണി അസോസിയേറ്റിനെതിരെ നടൻ ഇടവേള ബാബു രംഗത്ത് എത്തിയത് വലിയ രീതിൽ ചർച്ചയായിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞതത്.

ഇപ്പോഴിതാ ഇതില്‍ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇടവേള ബാബു. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമ കാണരുത് എന്നല്ല, സെന്‍സര്‍ഷിപ്പിലെ പിശകിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ഇടവേള ബാബു പറയുന്നത്.

സെന്‍സര്‍ഷിപ്പിനെ കുറിച്ചാണ് താന്‍ പറഞ്ഞത്. മലയാളത്തില്‍ ഏത് സീനില്‍ പുകവലിച്ചാലും ‘പുകവലി ആരോഗ്യത്തിന് ഹാനികരം മദ്യപാനം ആപത്ത്’ എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കണം. ഹിന്ദിയില്‍ ഇങ്ങനെയില്ല. സിനിമ തുടങ്ങുമ്പോള്‍ ഒരു പ്രാവശ്യം കാണിച്ചാല്‍ മതി.

ഒരു രാജ്യത്ത് നിയമം എല്ലായിടത്തും ഒരുപോലെ വേണം. ചുരുളി എന്ന സിനിമ എ സര്‍ട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. അതുപോലെ മുകുന്ദന്‍ ഉണ്ണിക്കും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണ് പറഞ്ഞത്. സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം. താന്‍ മുകുന്ദന്‍ ഉണ്ണി കണ്ടിറങ്ങിയപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ അടുത്തു വന്ന്, ‘നിങ്ങളൊക്കെ സിനിമാക്കാരല്ലേ, ഇത്തരം സബ്ജക്റ്റ് എങ്ങനെ കുട്ടികളെ കാണിക്കും’ എന്ന് ചോദിച്ചു. വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞ് കുട്ടികളെക്കൂട്ടി വന്നതാണ് എന്നായിരുന്നു അയാള്‍ പറഞ്ഞത്. എന്നാല്‍ താന്‍ മുകുന്ദന്‍ ഉണ്ണി മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് ഇടവേള ബാബു പറയുന്നത്.

അതേസമയം, ഇടവേള ബാബുവിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടനെയും കുടുംബത്തെയും തെറി വിളിച്ച വ്‌ളോഗറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Noora T Noora T :