പ്രശസ്‌ത എഴുത്തുകാരന്‍ റൊണാള്‍ഡ് ഇ ആഷര്‍ അന്തരിച്ചു

ലോകപ്രശസ്‌ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ റൊണാള്‍ഡ്. ഇ ആഷർ അന്തരിച്ചു. ഡിസംബര്‍ 26ന് സ്കോട്ട്ലന്‍ഡിലെ എഡിൻ ബറോവിൽ വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരന്‍ ഡോ.പി ശ്രീകുമാറിനെ ആഷറുടെ മകന്‍ ഇ-മെയില്‍ വഴിയാണ് മരണവിവരം അറിയിച്ചത്.

റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഫെലോ, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, ന്‍റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് , തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ, മുട്ടത്തുവർക്കിയുടെ ഇവിൾ സ്പിരിറ്റ്, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ തുടങ്ങിയവയും ആഷറാണ് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത്.

കേരളത്തിൽ ഏറെക്കാലം താമസിച്ചു മലയാള ഭാഷയെക്കുറിച്ചു ഗവേഷണപഠനങ്ങൾ നടത്തി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1955ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി നേടിയ ആഷര്‍, തമിഴ് ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചെലവഴിച്ചു. 1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. 1968ല്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

Noora T Noora T :