ബാലഭാസ്ക്കറിന്‍റെ അപകട മരണം; തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

സംഗീത സംവിധായകൻ ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്. അപകട മരണത്തിൽ സിബിഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണം എന്നാണ് ഹർജി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവൻ സോബിയുമാണ് സിജെഎം കോടതിയിൽ ഹർജി നൽകിയത്.

ബാലഭാസ്‌കറിന്റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുക്കാരുടെ അട്ടിമറിയുണ്ട്. നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയത് തുടങ്ങിയവയാണ് കേസിൽ ബന്ധുക്കളുടെ വാദം.

കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സിബിഐ നൽകിയ മറുപടി .അതേസമയം സിബിഐ സമർപ്പിച്ച രേഖകൾ വിശദമായി പഠിക്കാൻ സമയം എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് നീട്ടിവച്ചത്.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് വാഹന അപകടത്തിൽ ബാലഭാസ്‌ക്കറും മകളും മരിക്കുന്നത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. 2019 സെപ്തംബർ 25ന് പുലർച്ചെ ആയിരുന്നു അപകടം. ഭാര്യ ലക്ഷമി, ഡ്രൈവർ അർജ്ജുൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് ശേഷം ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ കടത്തു കേസിൽ പ്രതികളായതോടെ വിവാദങ്ങൾ ഉയർന്നു. എന്നാൽ അപകടം അട്ടിമറിയില്ലെന്നും, ഡ്രൈവർ അർജ്ജുൻ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. റിപ്പോർട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സർക്കാർ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടെത്തലുകളെ ശരിവയ്‌ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോർട്ട്.

Noora T Noora T :