ടർഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടൻ ശ്രീനാഥ് ഭാസി വഞ്ചിച്ചുവെന്ന് ആലപ്പുഴയിലെ യുവ സംരംഭക. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും അവർ അറിയിച്ചു.
ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫൂട്ട് ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ആറ് ലക്ഷം രൂപയായിരുന്നു ശ്രീനാഥ് പ്രതിഫലമായി ആവശ്യപ്പെട്ടത്. മുൻകൂറായി നാല് ലക്ഷം നൽകുകയും ചടങ്ങിന് ശേഷം ബാക്കി തുക നൽകാം എന്നുമായിരുന്നു കരാർ. ശ്രീനാഥൻറെ കൂടി സൗകര്യം പരിഗണിച്ച് ജൂലൈ 14 നായിരുന്നു ഉദ്ഘാടനം തീരുമാനിച്ചത്. എന്നാൽ അന്നേദിവസം എത്താൻ അസൗകര്യം അറിയിച്ചിരുന്നതിനാൽ ഉദ്ഘാടനം ഇന്നത്തേയ്ക്ക് മാറ്റി. ഇതനുസരിച്ച് വീണ്ടും പരസ്യം ചെയ്യുകയും ചെയ്തു. എന്നാൽ ശ്രീനാഥ് ഭാസി വീണ്ടും വാക്ക് തെറ്റിച്ചു എന്നാണ് സംരംഭകരുടെ ആക്ഷേപം.
ഇനിയുള്ള ചടങ്ങിന് ശ്രീനാഥിനെ വിളിക്കേണ്ടെന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനുമാണ് സംരംഭകരുടെ തീരുമാനം. ശേഷം നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.
അതേസമയം, പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിർമ്മാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പർ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്. ജൂലൈ 15 ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.