നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നതില്‍ മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് വലിയ പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് അഡ്വ. ആശാ ഉണ്ണിത്താന്‍. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ചില സൌഹൃദങ്ങളുടെ താല്‍പര്യം കൊണ്ടാണ് അത് സംഭവിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്ന്. അദ്ദേഹവും ദിലീപുമായി അമ്പതിലേറെ ഫോണ്‍ സംഭാഷണമുണ്ട്. അത് കേട്ട് കഴിഞ്ഞ ഒരാള്‍ ഞാനുമായി സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് പറയാനായി ധാരാളം തെളിവുകള്‍ ഉണ്ടെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു.
വളരെ നെഗറ്റീവായിട്ടുള്ള ഒരു രീതിയിലായിരുന്നു ഈ കേസ് കൊണ്ടുപോയിരുന്നത്. അല്ലെങ്കില്‍ എല്ലാ തെളിവുകളും അന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ഈ ആരോപണം പൊതുവെ സ്വീകരിക്കപ്പെടാന്‍ കഴിയുന്ന ഒരു ആരോപണമായിട്ടാണ് എനിക്ക് തോന്നുന്നതെന്നും അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് ആശാ ഉണ്ണിത്താന്‍ പറയുന്നു.
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നവരാണ് മലയാളികള്‍. എല്ലാത്തിനും ഒരു ശരിയായ പക്ഷമേ ഉള്ളു എന്നതാണ് സത്യം. അത് നീതിയുടെ പക്ഷമാണ്. അവിടേക്ക് എത്തിച്ചേരാന്‍ മനുഷ്യരെ സഹായിക്കുകയും കൂടെ നില്‍ക്കുകയുമാണ് വേണ്ടത്. യഥാർത്ഥത്തില്‍ അതിജീവനം നടത്തിക്കൊണ്ടിരിക്കുന്നത് അവരാണ്. നമ്മള്‍ ചെയ്യുന്നത് നീതിയിലേക്ക് അവരെ അടുപ്പിക്കുക എന്നുള്ളതാണ്. പണത്തിന്റേയും സ്വാധീനത്തിന്റേയും മാത്രം അളവുകോലുകള്‍ വെച്ച് ചിന്തിക്കുകയും പ്രവർത്തിക്കുയും ചെയ്യുന്ന ആളുകള്‍ ഉണ്ടാവുമെന്നും അവർ അഭിപ്രായപ്പെടുന്നു.
അവർക്ക് എന്തെങ്കിലും മേന്മകളും നേട്ടങ്ങളും ലഭിക്കുന്നത് കൊണ്ടായിരിക്കും അവർ അങ്ങനെ ചെയ്യുന്നത്. അതുപോലെ തന്നെയാണ് തീയില്ലാതെ പുകയുണ്ടാകുമോ എന്ന് ചോദിക്കുന്നവർ. നേരത്തെ എഞ്ചിനീയറിങ് കോളേജില്‍ ഒരു വിഷയം ഉണ്ടായപ്പോള്‍ 6 മണിക്ക് എന്തിനാണ് ആ കുട്ടി അവിടെ പോയതെന്നായിരുന്നു ചിലരുടെ ചോദ്യം. അസമയം എന്നത് സ്ത്രീകള്‍ക്ക് മാത്രം നിശ്ചയിച്ച് കൊടുക്കുകയാണോ.
മനുഷ്യരുടെ ജീവിത സാഹചര്യങ്ങളും ജോലി എടുക്കുന്ന ഘടനയും മാറി. ലേറ്റ് നൈറ്റിലും സ്ത്രീകള്‍ ജോലിയെടുക്കുന്നു. അവർക്ക് താമസ സൌകര്യമോ വാഹന സൌകര്യമോ ഒക്കെ ഒരുക്കി കൊടുത്താല്‍ മതിയെന്ന കോടതി ഉത്തരവൊക്കെ വന്ന് കഴിഞ്ഞു. എല്ലാവരും ജോലിയെടുക്കുന്നു. നിർബന്ധമായും നമ്മള്‍ പുറത്തിറങ്ങേണ്ടി വരും ആളുകളുമായി ബന്ധപ്പെടുകയും ചെയ്യേണ്ടി വരും. ഇതിനിടയില്‍ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. അങ്ങനെ സംഭവിക്കുന്ന സമയത്ത് നിരാലംബരായി പോകുന്നവരെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരെ നമ്മള്‍ തുറന്ന് കാണിക്കണം മെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ പറയുന്നു.
ചാനല്‍ ചർച്ചകളില്‍ പങ്കെടുക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ ചോദ്യങ്ങളും വർത്തമാനങ്ങളും ഉണ്ടാവും. അതില്‍ വീണ് പോയിട്ട് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാതെ പോവരുത് എന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്. എനിക്ക് കിട്ടുന്ന ആ സമയം എന്ന് പറയുന്നത് അതിജീവിതക്ക് വേണ്ടി സംസാരിക്കാന്‍ കിട്ടുന്ന വലിയ അവസരമാണ്. ആ സമയത്ത് എന്റെ അറിവിനേയും അഭിപ്രായങ്ങളേയും പകർന്നുകൊടുക്കുകയാണ് വേണ്ടത്. അഡ്വക്കറ്റ് എന്ന മേല്‍വിലാസത്തേക്കാള്‍ എനിക്ക് താല്‍പര്യം ഒരു സാമൂഹ്യ പ്രവർത്തക, ആക്ടിവിസ്റ്റ് എന്ന് പറയുന്നതാണ്. കൂടതലായും അക്കാദമിക് താല്‍പര്യമുള്ള ആള് കൂടിയാണ് ഞാനെന്നും ആശ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.