വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്, നടൻ സതീഷ് വജ്ര കുത്തേറ്റ് മരിച്ച നിലയിൽ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഞെട്ടലോടെ സീരിയൽ മേഖല

കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് സതീഷിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ആദ്യ കണ്ട അയൽവാസി വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയശേഷമാണ് വീടു തുറന്നത്.

സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുൻപാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുൻപു മരിച്ചു. ഇത് ആത്മഹത്യയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകാത്തതിനാലാണു മരിച്ചതെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഭാര്യയുടെ മരണത്തിനു പിന്നാലെ കുട്ടിയെ അവരുടെ വീട്ടുകാരാണ് സംരക്ഷിച്ചിരുന്നത്. കുട്ടിയെ കാണുന്നതിനായി പലപ്പോഴും സതീഷ് ഭാര്യവീട്ടിൽ എത്തിയിരുന്നു. കുട്ടിയെ തിരിച്ചുകിട്ടുന്നതിനു നിയമനടപടികളും സ്വീകരിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു.

ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദർശൻ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടർന്ന് കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ‘ലഗോരി’ ഉൾപ്പെടെ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള സതീഷ്, സിനിമാ താരങ്ങൾ ഉൾപ്പെടെ എത്തുന്ന ഒരു സെലിബ്രറ്റി സലൂണും നടത്തിയിരുന്നു.

Noora T Noora T :