രണ്ട് സിനിമകള്‍ക്ക് വിനോദനികുതി ഒഴിവാക്കി സര്‍ക്കാര്‍

രണ്ട് സിനിമകള്‍ക്ക് വിനോദനികുതി ഒഴിവാക്കി സര്‍ക്കാര്‍. സ്ത്രീശാക്തീകരണം വിഷയമാക്കിയിട്ടുള്ള ഡിവോഴ്സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതിയാണ് ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് ഇത്തരത്തിലുള്ള ഒരു നടപടിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചതാണ് രണ്ട് ചിത്രങ്ങളും. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

വിനോദനികുതി ഇളവ് പ്രഖ്യാപിച്ച ഇരു സിനിമകളുടെയും സംവിധായകര്‍ വനിതകളാണ്. 2019-20 ബജറ്റില്‍ വനിതാ സംവിധായകരുടെ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമകളാണ് ഡിവോഴ്സും നിഷിദ്ധോയും.

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു നിര്‍മ്മാണം. ഡിവോഴ്സ് ജൂണ്‍ 24നും നിഷിദ്ധോ ജൂലൈ അവസാനവും തിയറ്ററുകളില്‍ എത്തും. സാമൂഹ്യ പ്രസക്തിയും മദ്യ വര്‍ജ്ജന സന്ദേശവും മുന്‍നിര്‍ത്തി മാഹി എന്ന ചിത്രത്തിനും സര്‍ക്കാര്‍ ഇതേ ആനുകൂല്യം നല്‍കിയിരുന്നു.

Noora T Noora T :