നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മാറ്റിയത്. ഹർജി
വെള്ളിയാഴ്ച പരിഗണിക്കും.

അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. നേരത്തെ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു

ജൂണ്‍ ഒന്നാം തീയതിയാണ് വിജയ് ബാബു ദുബായില്‍നിന്ന് കൊച്ചിയിലെത്തിയത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യംവിട്ട വിജയ്ബാബു ആഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പോലീസ് ചോദ്യംചെയ്തിരുന്നു. ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും വിജയ് ബാബു ആവര്‍ത്തിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴി നല്‍കി.

അതിനിടെ വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു.വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സൈജു കുറുപ്പ് മൊഴി നൽകി.

Noora T Noora T :