ദിലീപിനെ വീണ്ടും വെട്ടിലാക്കി പ്രോസിക്യൂട്ടറുടെ മൊഴി പുറത്ത്. ദിലീപും സംഘവും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് പീഡന ദൃശ്യങ്ങള്‍ കണ്ടുവെന്ന് സാക്ഷിയായ പ്രോസിക്യൂട്ടറുടെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നത്. ദിലീപിനൊപ്പം ദൃശ്യങ്ങള്‍ കണ്ടത് അഭിഭാഷകരായ രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗ്ഗീസുമാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ലാപ്‌ടോപില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്‌തെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെ മുന്‍ പ്രോസിക്യൂട്ടര്‍ പ്രസൂണ്‍ ബെന്നി മൊഴി നല്‍കി. ഇത് കോടതിയില്‍ സമര്‍പ്പിച്ചു.
പക്ഷെ ദൃശ്യങ്ങള്‍ കാണിക്കാന്‍ രേഖാമൂലം തനിക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ നല്‍കിയ മൊഴിയിലുണ്ട്. ദൃശ്യങ്ങളുടെ ഫയല്‍ നെയിം താന്‍ അഭിഭാഷകര്‍ക്ക് നല്‍കിയിട്ടില്ല. ദൃശ്യങ്ങള്‍ കാണുമ്പോള്‍ അഭിഭാഷകര്‍ ഒന്നും എഴുതി എടുത്തിരുന്നില്ല എന്നുമാണ് പ്രോസിക്യൂട്ടറുടെ മൊഴി. അങ്ങനെയെങ്കില്‍ ഈ ഫയല്‍ നെയിം പ്രതിയുടേയും അഭിഭാഷകരുടേയും കൈയ്യില്‍ എത്തി എന്നതിനാണ് അന്വേഷണ സംഘം ഉത്തരം തേടേണ്ടത്. ഒപ്പം എട്ടാം പ്രതി ദിലീപിന്റെ കൈവശം ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പിക്കാന്‍ ഈ രണ്ട് തെളിവുകളും അന്വേഷണ സംഘത്തെ സഹായിക്കും
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും പീഡന ദൃശ്യങ്ങള്‍ സമര്‍പ്പിച്ചതും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. പിന്നീടാണ് അത് പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റിയത്. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങളുടെ ലിഖിതരൂപം തയ്യാറാക്കിയത് എങ്ങനെയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദൃശ്യങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ അതിന്റെ ലിഖിതരൂപം തയ്യാറാക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പീഡന ദൃശ്യങ്ങളിലെ ഓരോ ചലനങ്ങളും ലിഖിതരൂപത്തില്‍ തയ്യാറാക്കാന്‍ ദൃശ്യങ്ങള്‍ പലതവണ കാണേണ്ടിവരും. ഈ സാഹചര്യത്തിലാണ് ലിഖിതവും കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളും താരതമ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ലിഖിത രൂപവും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളും തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്. അപേക്ഷയില്‍ വിചാരണക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം നീട്ടി നല്‍കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ജഡ്ജ് കൗസര്‍ എടപ്പഗത്ത് തന്നെ കേള്‍ക്കും. താനാണ് തുടരന്വേഷണത്തിന് സമയം അനുവദിച്ചത്, തുടര്‍ന്നും കേള്‍ക്കും എന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചു. കേസിലെ വാദം ജസ്റ്റിസ് എടപ്പഗത്ത് കേള്‍ക്കരുതെന്ന അതീജിവിതയുടെ ആവശ്യമാണ് അതേ ജഡ്ജ് തന്നെ തള്ളിയത്. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹര്‍ജി ജൂണ്‍ പത്തിലേക്ക് ഹൈക്കോടതി മാറ്റി
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജ് കൗസര്‍ എടപ്പഗത്തായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഹൈക്കോടതി ജസ്റ്റിസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് തന്റെ ഹര്‍ജിയില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയത്. 479-ാം വകുപ്പ് അനുസരിച്ച് ജസ്റ്റിസ്എടപ്പഗത്ത് മാറി നില്‍ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിജീവിതയുടെ ആവശ്യം സ്വീകരിക്കാതെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തന്നെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കും.