മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന്‌ പോയിട്ട്‌ കുത്തിയിരുന്ന്‌ നെലോളിച്ചാൽ പോയവര്‌ തിരിച്ച്‌ വരില്ല; കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റിലായിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷഹനയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പെൺമക്കൾക്ക് ഭർതൃവീട്ടിൽ ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോരാനാണ് മാതാപിതാക്കൾ പറയേണ്ടതെന്നാണ് ഷിംന അസീസ് പറയുന്നത്. ഭർതൃവീട്ടിൽ പന്തുതട്ടാൻ പെൺമക്കളെ ഇട്ടുകൊടുക്കരുത്. പെൺമക്കൾ ആത്മഹത്യ ചെയ്താൽ അമ്മമാർ സ്ഥിരമായി പറയുന്നതാണ് എന്റെ മകൾ ആത്മഹത്യ ചെയ്യില്ല, അവൻ കൊന്നതാണേ തുടങ്ങിയ വിലാപങ്ങളെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

ഇന്നും കണ്ടു ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന്‌ ‘എന്റെ മോൾ ആത്മഹത്യ ചെയ്യില്ല… അവൻ കൊന്നതാണേ….’ വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭർത്താവ് ഉപദ്രവിക്കാറുണ്ട്‌, മകൾ പരാതി പറഞ്ഞിട്ടുണ്ട്‌ തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും… അറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്യാണ്‌, പെൺമക്കൾക്ക്‌ ഒത്ത്‌ പോവാൻ കഴിയാത്ത ബന്ധമാണെന്ന്‌ പറഞ്ഞാൽ പിന്നെ ‘ഇന്ന്‌ ശര്യാവും, മറ്റന്നാൾ നേരെയാവും’ എന്ന്‌ പറഞ്ഞ്‌ ആ കുട്ടിയെ അവന്‌ അവന്റെ വീട്ടിൽ പന്തുതട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്‌..! ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം.

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത്‌ പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നിൽക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച്‌ ഇടിഞ്ഞ്‌ വീഴാനൊന്നും പോണില്ല. കൂടിപ്പോയാൽ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ്‌ ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച്‌ വല്ലതും പറഞ്ഞുണ്ടാക്കും. അത്‌ നുണയാണെന്ന്‌ നാല്‌ ദിവസം കഴിയുമ്പോൾ എല്ലാർക്കും തിരിഞ്ഞോളും. അത്ര തന്നെ.

മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന്‌ പോയിട്ട്‌ കുത്തിയിരുന്ന്‌ നെലോളിച്ചാൽ പോയവര്‌ തിരിച്ച്‌ വരില്ല.മകളാണ്‌, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്‌, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്‌… അല്ല, നിങ്ങളും നിങ്ങൾ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേർത്തൊടുക്കുന്നത്‌.കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത്‌ തന്നെ !

Noora T Noora T :