അന്വേഷണം കൃത്യമായ വഴിയിലൂടെയാണ് പോകുന്നതെന്ന് ഈ സ്ഥാനമാറ്റം തെളിയിക്കുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം മറ്റൊരു തലത്തിലേക്ക്, ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഇതിലും വലിയ മറ്റ് കക്ഷികളിലേക്ക് കടന്ന് പോകുമോ എന്ന ഭയം കൂടി ഇതിനു പിന്നിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു… കുറിപ്പുമായി നടിയുടെ സഹോദരൻ

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ ക്രൈംബ്രാഞ്ച് തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയതിൽ ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയത്. ഡബ്ല്യൂ സി സി , യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂർ, കെ കെ രമ എം എല്‍ എ തുടങ്ങിയവരും വിഷയത്തില്‍ സർക്കാറിനെതിരെ വിമർശനവുമായി രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. ഇപ്പോഴിതാ നടിയുടെ ബന്ധുവും സംവിധായകരനുമായ രാജേഷ് ബി മേനോനും സനമാനമായ ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ആശങ്കകൾ മറച്ചുവയ്ക്കുന്നില്ല. കേസ് അട്ടിമറിക്കപ്പെടുകയാണെന്നാണ് രാജേഷ് ബി മേനോന്‍ ആരോപിക്കുന്നത്. ആരാണ് ഇതിന് പിറകിൽ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. കെട്ടുകൾ കടുംകെട്ടുകളാക്കി ഒരിക്കലും അഴിക്കാൻ സാധിക്കാത്തവിധം ആരൊക്കെയോ ചേർന്ന് കുരുക്കുകൾ മുറുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആശങ്കകൾ മറച്ചുവയ്ക്കുന്നില്ല. കേസ് അട്ടിമറിക്കപ്പെടുകയാണ്. ആരാണ് ഇതിന് പിറകിൽ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. കെട്ടുകൾ കടുംകെട്ടുകളാക്കി ഒരിക്കലും അഴിക്കാൻ സാധിക്കാത്തവിധം ആരൊക്കെയോ ചേർന്ന് കുരുക്കുകൾ മുറുക്കുകയാണ്. വളരെ ലളിതമായ ചില സംശയങ്ങളാണ് ഈ കുറിപ്പിനാധാരം. നിയമജ്ഞർ നിയമങ്ങൾക്കും കോടതി നടപടികൾക്കും അതീതരാണോ? എല്ലാവരും ഒരുപോലെ അനുസരിക്കേണ്ട നിയമം അവർക്ക് ബാധകമല്ല എന്നുണ്ടോ?

ഈ കേസിലെ മുന്നോട്ടുള്ള ഗതിക്ക് ഏറ്റവും അവശ്യമായി വേണ്ടത് പ്രതിഭാഗം അഭിഭാഷകരേയും ശിരസ്തദാറേയും തൊണ്ടി ക്ലർക്കിനെയും ചോദ്യം ചെയ്യുക എന്നുള്ളതാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഈ കേസിന്റെ നിജസ്ഥിതി വെളിച്ചത്തു വരുമെന്ന ഭയം പലർക്കും ഉള്ളതുകൊണ്ട് മാത്രമാണ് ഈ കേസിന്റെ അന്വേഷണ ചുമതലയിൽ ഉണ്ടായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

അന്വേഷണം കൃത്യമായ വഴിയിലൂടെയാണ് പോകുന്നതെന്ന് ഈ സ്ഥാനമാറ്റം തെളിയിക്കുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം മറ്റൊരു തലത്തിലേക്ക്, ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഇതിലും വലിയ മറ്റ് കക്ഷികളിലേക്ക് കടന്ന് പോകുമോ എന്ന ഭയം കൂടി ഇതിനു പിന്നിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏതാനും വ്യക്തികൾ ചെയ്ത ചില തെറ്റുകൾ മൂലം കേരളത്തിന്റെ നിയമവ്യവസ്ഥിതി തന്നെ കളങ്കപ്പെടുകയാണ്. ഇത്തരം കളങ്കം ഏൽപ്പിക്കുന്നവരാണോ നീതിന്യായവ്യവസ്ഥയുടെ തലതൊട്ടപ്പന്മാർ / അമ്മമാർ? നീതിന്യായ വ്യവസ്ഥപോലും ഇവർക്കുവേണ്ടി മാറ്റി എഴുതപ്പെടുകയാണോ? ഈ ഒരു നിലപാടിലൂടെ ജനങ്ങളുടെ മനസ്സിൽ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവ് ഏറുകയാണ്.

നിയമവ്യവസ്ഥയിൽ പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അത് മാറ്റിയേ തീരൂ. പുഴുക്കളേയും. പരീക്ഷിത്തിനെ വധിക്കാൻ തക്ഷകൻ രൂപമെടുത്തതും ഒരു പുഴുവിന്റെ രൂപത്തിലായിരുന്നു എന്ന് പുരാണ കഥകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.വമ്പൻ സ്രാവുകളെല്ലാം നിയമവ്യവസ്‌ഥയെ വെല്ലുവിളിച്ചുകൊണ്ട് തുടിച്ചു തിമർക്കുമ്പോൾ ഇത് ഭരണകൂടത്തോട് കൂടിയുള്ള വെല്ലുവിളിയാണെന്ന് ഒന്നോർക്കുന്നത് നല്ലതാണ്.

Noora T Noora T :