നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ ശരത്തിനേയും പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. കേസില്‍ ആറാം പ്രതിയായി ശരതിനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. വധഗൂഢാലോചനയില്‍ ശരതിന് പങ്കുണ്ട് എന്ന് പോലീസ് പറയുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദരേഖയും ശരതിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോണിലെ രേഖയും പരിശോധിച്ചാണ് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയതത്രെ.
ദിലീപിന്റെ സുഹൃത്താണ് വ്യവസായിയായ ശരത് ജി നായര്‍. ഇയാളെ ആറാം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വധഗൂഢാലോചന കേസില്‍ ആറ് പ്രതികളാണുള്ളത്. അഞ്ച് പേരുകള്‍ നേരത്തെ എഫ്‌ഐആറിലുണ്ടായിരുന്നു. ആറാമനെ വ്യക്തമല്ലാത്തതിനാല്‍ ആ രീതിയിലാണ് എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ ശരത്താണ് ആറാം പ്രതിയെന്ന് സൂചിപ്പിച്ചാണ് പുതിയ റിപ്പോര്‍ട്ട്.
ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ തെളിവായി ചില ശബ്ദരേഖകള്‍ നല്‍കിയിരുന്നു. ദിലീപിന്റെ വീട്ടില്‍ നടന്ന സംസാരം എന്ന് ചൂണ്ടിക്കാട്ടിയാണ് തെളിവ് നല്‍കിയത്. ഇതില്‍ ശരതിന്റെ ശബ്ദവുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ശരതിന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണിലെ ശബ്ദരേഖയുമായി ഒത്തുനോക്കിയാണ് ഇക്കാര്യം ഉറപ്പിച്ചത്.
ഒരു വിഐപിയാണ് നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപിന്റെ വീട്ടിലെത്തിച്ചത് എന്നായിരുന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ദിലീപുമായി സൗഹൃദമുണ്ടെന്ന് ശരത് സമ്മതിച്ചിട്ടുണ്ട്. ഇയാളെ രണ്ടു ദിവസം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടില്ല എന്നാണ് ശരത് പോലീസിനോട് പറഞ്ഞത്.
വ്യവസായിയായ ശരതിന് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
അതേസമം, ദിലീപിന്റെ സഹോദരന്‍ അനൂപിനെയും അളിയന്‍ സുരാജിനെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് അനുപിനെയും സുരാജിനെയും ചോദ്യം ചെയ്യും. ശേഷം ദിലീപിന്റെ ഭാര്യ കാവ്യമാധവനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയില്‍ ഇവരുടേയെല്ലാം സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരുടെയും മൊഴി വളരെ നിര്‍ണായകമാണ്. ബാലചന്ദ്ര കുമാര്‍ നല്‍കിയ തെളിവുകള്‍ വച്ചാകും ചോദ്യം ചെയ്യല്‍.