കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയിരിക്കുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ഇന്ന് തന്നെ ആലുവ മജിസ്‌ട്രേറ്റിന് കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈപ്പറ്റാം.
ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡിജിപി കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ, 7 ഫോണുകളില്‍ 6 എണ്ണം മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹാജരാക്കാത്ത ഫോണില്‍ 12,000ത്തിലധികം കോളുകള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ആ ഫോണിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് പ്രതിഭാഗം എങ്ങനെ പറയും എന്നും ഡിജിപി കോടതിയില്‍ ചോദിക്കുന്നു. ഇന്നും പ്രതികളുടെ ഫോണിനെ കേന്ദ്രീകരിച്ച് തന്നെയാണ് വാദം നടന്നത്. ദിലീപിന്റേത് ഉള്‍പ്പെടെ ഏഴ് ഐഎംഇഐ നമ്പറിലുള്ള ഫോണുകള്‍ ഹാജറാക്കാന്‍ ആയിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതില്‍ ഏത് കമ്പനിയുടേത് എന്ന് വ്യക്തമാക്കാത്ത ക്രമനമ്പര്‍ പ്രകാരം നാലാമത്തെ ഫോണിന് പുറമെ ആറ് ഫോണുകള്‍ ഹാജറാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ദിലീപിന്റേതായി ക്രമ നമ്പര്‍ പ്രകാരം രണ്ട്, നാല് എന്നിങ്ങനെ സുചിപ്പിച്ചിട്ടുള്ള ഫോണുകളാണ് ഇന്ന് കോടതിയില്‍ ഹാജറാക്കിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുന്നത്. കോടതി ഉത്തരവില്‍ പറയുന്ന ക്രമനമ്പര്‍ രണ്ട്, നാല് ഫോണുകള്‍ കയ്യിലുണ്ട്. ഇത് സത്യവാങ്മൂലത്തോടൊപ്പം ഹാജറാക്കുന്നു. എന്നാല്‍ പട്ടികയില്‍ പറയുന്ന 1, 3 ക്രമനമ്പറുകളിലുള്ള ഫോണുകളെ കുറിച്ച് സത്യവാങ് മൂലത്തില്‍ വിശദാംശങ്ങളില്ല.
ക്രമനമ്പര്‍ ഒന്നാമതായി രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ തന്റെ കൈവശമില്ല. ഇത് അടുത്ത കാലത്ത് ഉപയോഗിച്ചിട്ടില്ല. മുന്നാം നമ്പര്‍ ഫോണ്‍ നേരത്തെ തന്നെ തകരാറിലായിരുന്നു. ചോദ്യം ചെയ്യല്‍ സമയത്ത് ഈ ഫോണ്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ ഫോണ്‍ 12122 തീയതില്‍ തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരിക്കാം എന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കുന്നു. ഇതോടെ കോടതി ഉത്തരവില്‍ പറയുന്ന രണ്ട് ഫോണ്‍മാത്രമാണ് ഹാജറാക്കിയിട്ടുള്ളത് എന്നാണ് വ്യക്തമാവുന്നത്.
കോടതി ആവശ്യപ്പെട്ട ഫോണുകളില്‍ ഏഴാമതായി പറയുന്ന ഫോണിന്റെ വിഷയത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതാണ് ഈ ഫോണ്‍ എന്ന് വിലയിരുത്തുന്ന ഈ ഫോണ്‍ തകരാറിലായെന്നും സത്യവാങ്മൂലം പറയുന്നു.