ന്യൂറോളജിക്കൽ പ്രശ്നങ്ങളാണ്. നൂറ് പ്രശ്നങ്ങൾ വേറെയുമുണ്ട്. ഒരു ആരോഗ്യ പ്രശ്നം പറഞ്ഞാൽ അത് അദ്ദേഹത്തിനുണ്ടാകും; അച്ഛനെ കുറിച്ച് നയൻതാര

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.

ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ഫാദേഴ്സ് ഡേയിൽ തന്റെ അച്ഛനൊപ്പമുള്ള ചിത്രം നയൻതാര പങ്കുവെച്ചിരുന്നത് ശ്രദ്ധ നേടിയിരുന്നു.

വിഘ്നേശ് ശിവൻ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് നയൻതാര പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഇന്നത്തെ ജീവിതം കണ്ട് സന്തോഷിക്കാൻ പിതാവ് കുര്യന് കഴിയുന്നില്ലെന്ന വിഷമം നയൻതാരയ്ക്കുണ്ട്. ഇന്ത്യൻ എയർഫോർസിലെ ഉദ്യോഗസ്ഥനായിരുന്നു നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട്. ന്യൂറോളജിക്കൽ പ്രശ്നത്തെ തുടർന്ന് നാളുകളായി ഒരേ കിടപ്പിലാണ് ലേഡി സൂപ്പർസ്റ്റാറിന്റെ അച്ഛൻ. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്നെ ഡോക്യുമെന്ററിയിൽ പിതാവിനെക്കുറിച്ച് നയൻതാരയും നടിയുടെ അമ്മ ഓമന കുര്യനും സംസാരിച്ചിട്ടുണ്ട്.

രജിനി സാറുടെ പടത്തിന് കൂടെ അച്ഛനുണ്ടായിരുന്നു കൂടെ. തമിഴ് പടം മൂന്നെണ്ണം ആയപ്പോഴേക്കും അച്ഛയ്ക്ക് വയ്യാതായി. ഭക്ഷണം ശരിക്ക് കഴിക്കാൻ പറ്റാതെ വന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഇങ്ങനെയാെരു വിഷയം ഉണ്ടെന്ന് പറഞ്ഞു. ഇത്രയും വലിയ വിഷയമായിത്തീരുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ലോകത്തിൽ ഇത് പോലൊരു മോളെ ആർക്കും കിട്ടത്തില്ല. എത്ര തിരക്കിലാണെങ്കിലും കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യം അവൾ വിളിക്കും. എല്ലാം ഓക്കെയല്ലേ, അമ്മ ഫുഡ് കഴിച്ചോ അച്ഛൻ എവിടെ എന്ന് ചോദിക്കും. അച്ഛയെ നോക്കുന്നത് എനിക്ക് പറയാൻ പറ്റില്ല. അത് പോലെയാണ് എന്റെ മോൾ നോക്കുന്നത്. ഇത് പോലെയൊരു മോളെ കിട്ടിയതിൽ ഞങ്ങൾ ഏറ്റവും വലിയ ഭാഗ്യം ചെയ്തവരാണെന്നും അന്ന് ഓമന കുര്യൻ പറഞ്ഞു.

അച്ഛൻ കിടപ്പിലായതിനെക്കുറിച്ച് അന്ന് നയൻതാരയും ഡോക്യുമെന്ററിയിൽ സംസാരിച്ചു. 13-14 വർഷമായി അച്ഛന് സുഖമില്ല. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്ന് രണ്ട് മൂന്ന് വർഷം അദ്ദേഹം ഓക്കെയായിരുന്നു. എന്നാൽ പിന്നീട് പതിയെ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാകാൻ തുടങ്ങി. ഓർമയില്ലാതായി. ന്യൂറോളജിക്കൽ പ്രശ്നങ്ങളാണ്. നൂറ് പ്രശ്നങ്ങൾ വേറെയുമുണ്ട്. ഒരു ആരോഗ്യ പ്രശ്നം പറഞ്ഞാൽ അത് അദ്ദേഹത്തിനുണ്ടാകും. എന്റെ സഹോദരൻ ദുബായിൽ സെറ്റിൽഡ് ആണ്. എമർജൻസിക്ക് വരാൻ പറ്റില്ല.

ഇത്രയും വർഷം എന്റെ അമ്മയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. ഫോൺ ചെയ്താൽ ഹോസ്പിറ്റലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് പറയും. ഒരുപാട് വർഷങ്ങളായി അമ്മയുടെ ജീവിതം ഇതാണ്. ഒരു കുഞ്ഞിനെ പോലെയാണ് നോക്കുന്നത്. പ്രോപ്പറായ ഐസിയു ഞങ്ങളുടെ വീട്ടിലുണ്ട്. അമ്മ ഒരു കുഞ്ഞിനെ പോലെ അദ്ദേഹത്തെ നോക്കുന്നു. എനിക്കും ചേട്ടനും എപ്പോഴും അച്ഛനാണ് ഹീറോ. ഞങ്ങൾ ജീവിതത്തിൽ മെച്ചപ്പെടുമ്പോൾ അദ്ദേഹം അതറിയുന്നില്ലെന്നും നയൻതാര അന്ന് പറഞ്ഞിരുന്നു.

അതേസമയം കരിയറിൽ ഒരിടവേളയിലായിരുന്നു നയൻതാര. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മീരക ജാസ്മിൻ, മാധവൻ, സിദ്ധാർത്ഥ് എന്നിവരാണ് ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത്. ഒന്നിലേറെ സിനിമകളു‌ടെ തിരക്കിലാണ് നയൻതാരയിന്ന്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് റിലീസ് ചെയ്യാനുള്ളത്. നിവിൻ പോളിയാണ് നായകൻ. ന‌യൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ചെയ്ത പല സിനിമകളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ അവസരങ്ങൾ ഇപ്പോഴും നയൻതാരയ്ക്ക് ലഭിക്കുന്നു.

ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ആറ് കോടി രൂപയാണ് നയൻതാര ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും നയൻ‌താരയാണ് നായിക. തമിഴിൽ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചില അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നെന്നും സംസാരമുണ്ടായി. നയൻതാരയ്ക്ക് പകരം തമന്ന ഭാട്ടിയയെ നായികയാക്കിയേക്കുമെന്നുമാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.

തമന്ന നായികയാകുമെന്ന് അഭ്യൂഹം വന്നെങ്കിലും. എന്നാൽ അത് സത്യമല്ലെന്നും ഫിലം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞിരുന്നു. നയൻതാര തന്നെയാണ് നായിക. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു.

ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. അത് സംവിധായകനോടാണ് പറയേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഡയരക്ടറെ വേലക്കാരനെ പോലെ കണ്ട് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും.

ഈ പ്രശ്നം കാരണം അസിസ്റ്റന്റ് ഡയരക്ടർ ഈ സിനിമയേ വേണ്ടെന്ന് പറഞ്ഞ് പോയി. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിംഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ട്. സുന്ദർ സി നേരത്തെ തമന്നയെ വെച്ച് സിനിമ ചെയ്തതാണ്. സുന്ദർ സി വളരെ ഫ്രണ്ട്ലിയായ ഡയരക്ടറാണ്. ആരോടും പരിധി വിട്ട് സംസാരിക്കില്ല. എന്ത് ദേഷ്യമുണ്ടെങ്കിലും അധികം പുറമേക്ക് കാണിക്കില്ല.

എത്ര അമർഷമുണ്ടെങ്കിലും ചിരിക്കും. മാത്രവുമല്ല ഇപ്പോഴാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് നന്നായി പോകട്ടെയെന്ന് അദ്ദേഹം കരുതുന്നു. 112 കോടിയാണ് സിനിമയുടെ ബഡ്ജറ്റെന്നും ബിസ്മി വ്യക്തമാക്കി. അതേസമയം, വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ 2. 100 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. മൂക്കുത്തി അമ്മനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി നയൻതാരയും കുടുംബവും വ്രതത്തിലാണെന്ന് നിർമ്മാതാവ് ഇഷാരി കെ ഗണേഷ് പറഞ്ഞിരുന്നു.

ഒരു മാസമായി നയൻതാരയും കുഞ്ഞുങ്ങളും അടക്കം വ്രതത്തിലാണ്. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസ് ആയാകും എത്തുക എന്നും നിർമ്മാതാവ് വ്യക്തമാക്കി. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയൻതാര വ്രതം എടുത്തിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.

സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും വലിയ രീതിയിൽ നയൻതാരയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

വാടക ഗർഭധാരണത്തിലൂടെയാണ് താര ദമ്പതികൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. അതിനുള്ള എല്ലാ കാര്യങ്ങളും ഇരുവരും പ്രണയത്തിലായ ആദ്യ വർഷം തന്നെ ചെയ്തിരുന്നു. ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും ഇരുവരും പൂർത്തിയാക്കിയിരുന്നു. ജനിച്ച ദിവസം മുതൽ സെലിബ്രിറ്റികളാണ് നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകും.

ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയർ ആരംഭിച്ച നയൻസ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.

എന്നാൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. നയൻതാരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

ഈ സംഭവത്തിൽ നയൻതാരയും ധനുഷുമായുള്ള പ്രശ്‌നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടെ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്.

എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.

Vijayasree Vijayasree :