ചെന്നൈ വെളളപ്പൊക്കം; തന്റെ ബ്രാന്‍ഡിന്റെ സാനിറ്ററി നാപ്കിനുകള്‍ എത്തിച്ച് നയന്‍താര; പ്രൊഡക്ടിറ്റിന്റെ പേര് പറഞ്ഞ് നയന്‍താരയ്ക്ക് ജയ് വിളിക്കണം; രോഷാകുലരായി ദുരിതബാധിതര്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്‌നേഷും വിവാഹിതരായത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്.

ഇടയ്ക്കിടെ നയന്‍താരയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വരാറുണ്ട്. എന്നാല്‍ അതൊന്നും നയന്‍സിനെ ബാധിക്കാറില്ല. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞാല്‍ പൊതുവേദികളിലൊന്നും കാണാത്ത നയന്‍താര തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നു. ഇപ്പോഴിതാ പുതിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് നയന്‍താര. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിത ബാധിതരായ ജനങ്ങള്‍ക്ക് സഹായമെത്തിച്ചതായിരുന്നു നയന്‍താര. സാനിറ്ററി നാപ്കിനുകളും വെള്ളവും ഭക്ഷണവുമാണ് നടി എത്തിച്ചത്.

എന്നാല്‍ തന്റെ പുതിയ നാപ്കിന്‍ കമ്പനിയായ ഫെമി 9 ന്റെ പരസ്യത്തിനായാണ് നയന്‍താര ഈ അവസരം ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സഹായമെത്തിച്ചിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്. ഇതേക്കുറിച്ചുള്ള വിശദ വിവരം പങ്കുവെച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു. നയന്‍താര ചെയ്തത് ശരിയായില്ലെന്ന് ഇദ്ദേഹം പറയുന്നു.

നയന്‍താരയുടെ ഫോട്ടോയുള്ള ഒരു വാന്‍ എത്തി. അവരുടെ ബ്രാന്‍ഡിന്റെ സാനിറ്ററി നാപ്കിനുകള്‍ നല്‍കി. വാനിനുള്ളില്‍ നയന്‍താര ഉണ്ടെന്ന് കരുതി പലരും ചുറ്റും കൂടിയിരിന്നു. ആളുകളെ വരിയില്‍ നിര്‍ത്തി നാപ്കിനുകള്‍ നല്‍കി, ക്യാമറയ്ക്ക് മുന്നില്‍ പ്രൊഡക്ടിന്റെ പേര് പറയിപ്പിച്ചു. ഭക്ഷണവും വെള്ളവും കിട്ടാത്ത ആളുകളോട് സ്വന്തം ബ്രാന്‍ഡിന്റെ പ്രൊഡക്ടുകള്‍ കൊടുത്ത് പ്രാെഡകിന്റെ പേര് പറയൂ, നയന്‍താരയുടെ പേര് പറയൂ, നയന്‍താരയ്ക്ക് ജയ് വിളിക്കൂ എന്ന് ആവശ്യപ്പെടുകയാണുണ്ടായത്.

ഇത് ആരുടെ ഐഡിയ ആണെന്ന് അറിയില്ല. എങ്ങനെയുള്ള മനസിനാണ് ഇത് സാധിക്കുക. സഹായം ചെയ്തത് നല്ല കാര്യമാണ് പക്ഷെ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരെ വെച്ച് സ്വന്തം പ്രാെഡക്ട് മാര്‍ക്കറ്റ് ചെയ്യരുതായിരുന്നെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരം വാനില്‍ നയന്‍താരയുടെ പോസ്റ്റര്‍ കണ്ട് ഓടിക്കൂടിയവരില്‍ പകുതി പേരുടെയും മുഖം മാറി.

ചിലര്‍ നാപ്കിനുകള്‍ വാങ്ങിയില്ല. അഭിമാനം എല്ലാവര്‍ക്കുമുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നയാളാണ് നയന്‍താര. അവരുടെ പ്രൊഡക്ട് ഇത്തരമൊരു സ്ഥലത്ത് പോയി പ്രൊമോട്ട് ചെയ്യേണ്ട കാര്യമില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. അതേസമയം നയന്‍താരയെ അനുകൂലിക്കുന്നവരുമുണ്ട്. മറ്റ് പല താരങ്ങളും ചെയ്യാത്ത സഹായമാണ് നയന്‍താര ചെയ്തത്. ബ്രാന്‍ഡ് അവരുടെ വീഡിയോ പങ്കുവെച്ചതില്‍ തെറ്റില്ലെന്നുമാാണ് ആരാധകരുടെ വാദം.

അന്നപൂരാണിയാണ് നയന്‍താരയുടെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തില്‍ ജയ്, സത്യരാജ് തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്യുന്നു. പൊതുവെ സിനിമാ പ്രൊമോഷനുകളില്‍ നിന്ന് മാറി നില്‍ക്കുന്ന നയന്‍താര ഇത്തവണ പ്രൊമോഷന് വന്നിട്ടുണ്ട്. നയന്‍താരയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ ഗോള്‍ഡ് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

അടുത്തിടെ വസ്ത്രത്തില്‍ ചവിട്ടിയ ആളെ നയന്‍താര രൂക്ഷമായി നോക്കുന്ന വീഡിയോ വലിയ തോതില്‍ വൈറലായി. നടിയുടെ പ്രതിച്ഛായക്ക് അടുത്ത കാലത്ത് ചെറിയ കോട്ടവും വന്നിട്ടുണ്ട്. വിവാഹം ചെയ്തതിന് ശേഷം ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ ചെരുപ്പ് അഴിച്ച് വെച്ചില്ലെന്ന പരാതി, മറ്റൊരു ക്ഷേത്ര ദര്‍ശനത്തിനിടെ ചുറ്റും കൂടിയ ആരാധകരോട് ദേഷ്യപ്പെട്ടതും എല്ലാം വിവാദമായിരുന്നു.

ഒരാഴ്ച മുമ്പാണ് നയന്‍താര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിക്കിക്കുമൊപ്പം കേക്ക് മുറിച്ചായിരുന്നു നയന്‍താരയുടെ പിറന്നാള്‍ ആഘോഷം. മക്കളുടെ ജനനത്തിന് ശേഷം ഓരോ ദിവസവും നയന്‍താരയ്ക്കും വിക്കിക്കും ആഘോഷമാണ്. പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പമായിരുന്നു വിഘ്‌നേഷ് ശിവന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Vijayasree Vijayasree :