മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. വൈകിട്ട് 3.30ന് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറാണിത്. മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ റിസര്‍വേഷന്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ബുക്കിങ് പൂര്‍ത്തിയായത്.

നാളെ നടക്കുന്ന രണ്ടാമത്തെ പ്രദര്‍ശനത്തിന്റെ ഇന്ന് രാവിലെ ആരംഭിച്ച ബുക്കിങും അഞ്ചു മിനിറ്റില്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് സംവിധായകന്‍ ലിജോ ജോസും മേളയില്‍ അതിഥിയായി എത്തുന്നുണ്ട്. വൈകിട്ട് ടാഗോറില്‍ നടക്കുന്ന തുറന്ന സംവാദവേദിയായ ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കെ.എം. കമല്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം പങ്കെടുക്കും.

നന്‍പകല്‍ ഉള്‍പ്പെടെ മത്സരവിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു എന്നതാണ് നാലാംദിനത്തിലെ പ്രത്യേകത. ആകെ 67 ചിത്രങ്ങളാണ് തിങ്കളാഴ്ച മേളയിലെത്തുന്നത്.

ഇരുള ഭാഷയില്‍ പ്രിയനന്ദനന്‍ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ് ജി.യുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഇന്നുണ്ടാകും.

ഹൊറര്‍ ചിത്രങ്ങള്‍ ആസ്വദിക്കാനുള്ള പ്രേക്ഷക താല്പര്യം മുന്‍നിറുത്തി മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശനവും തിങ്കളാഴ്ചയാണ്. നിശാഗന്ധിയില്‍ രാത്രി 12ന് റിസേര്‍വേഷന്‍ ഇല്ലാതെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാം.

Vijayasree Vijayasree :