ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു ; മുരളി ഗോപി !

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മുരളി ​ഗോപിയുടെ തുലികയിലൂടെ ജീവൻവച്ചു.

ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നുവെന്ന് മുരളി ​ഗോപി കുറിക്കുന്നു. അമ്മയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മുരളിയുടെ പോസ്റ്റ്.

‘ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ. ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്…

സമചിത്തതയുടെ ആൾരൂപമായി ജീവിച്ചു കാണിച്ചതിന്… ഉൾസൗഖ്യത്തിന്റെ പൊരുൾ കാട്ടിയതിന്… ഉണ്മയോടെ വാണതിന്… ഉൾക്കരുത്തായതിന്… എന്നും… അമ്മ’, എന്നാണ് മുരളി ​​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം അച്ഛൻ ഭ​രത് ഗോപിക്കൊപ്പമുള്ള അമ്മയുടെയും തന്റെയും ചിത്രങ്ങളും മുരളി പങ്കുവച്ചിട്ടുണ്ട്.

AJILI ANNAJOHN :