അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ; മീന

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയിൽ നായികയായി തന്നെ അവസരങ്ങൾ ലഭിച്ചതോടെ മുൻനിരയിലേക്കാണ് നടി വളർന്നത്.

അക്കാലത്തെ നായിക നടിമാരിൽ പലരെക്കുറിച്ച് ഗോസിപ്പുകൾ വന്നെങ്കിലും മീനയ്ക്ക് എന്നും ഗുഡ് ഗേൾ ഇമേജായിരുന്നു. തന്റെ മനസിൽ ഇടം പിടിച്ച നടനെക്കുറിച്ച് ഒരിക്കൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടൻ ഹൃത്വിക് റോഷനാണ് മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ. ഒരിക്കൽ ഹൃത്വിക്കിനെ മീന നേരിട്ട് കണ്ടി‌ട്ടുമുണ്ട്. നേരിട്ട കണ്ട അന്ന് ഹൃത്വിക്കിന്റെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും മീന സംസാരിച്ചു. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു.

എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. പ്രത്യേകിച്ചും ഡാൻസ്. നേരി‌ട്ട് കാണുന്നതിൽ ഞാൻ ത്രില്ലിലായിരുന്നു. പിന്നീട് വില്ലൻ സിനിമയുടെ ഷൂട്ടിനിടെ ന്യൂസിലന്റിൽ വെച്ച് കണ്ടിരുന്നെന്നും മീന അന്ന് പറഞ്ഞു.

അമ്മ തന്നെ അച്ചടക്കത്തോടെ വളർത്തിയതിനെക്കുറിച്ചും മീന അന്ന് സംസാരിച്ചു. 2000 ന് ശേഷമാണ് സിനിമാ രംഗം മാറാൻ തുടങ്ങിയത്. പുതിയ പെൺകുട്ടികൾ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിംഗും പബ്ബിംഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാൽ അമ്മ വിട്ടില്ല.

പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാൻ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റിൽഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല.അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല.

അമ്മ നോ പറഞ്ഞാൽ നോ ആണെന്നും മീന അന്ന് വ്യക്തമാക്കി. എപ്പോഴും ചുറ്റും ആളുകളുണ്ടായിരുന്നതിനാൽ ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ തനിക്കറിയില്ലായിരുന്നു. ഇന്ന് ഞാൻ മാറി. ഷോകൾക്കും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോകുന്നു. ഈ സ്വാതന്ത്രം തന്നത് ഭർത്താവാണ്. അദ്ദേഹമാണ് എന്നെ പറഞ്ഞ് മനസിലാക്കിയത്. ഇനിയും നീ ഇങ്ങനെ ആയിരിക്കരുത്, ആത്മവിശ്വാസം വേണമെന്ന് പറഞ്ഞു. മുഖത്ത് നോക്കി നോ പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പറയാൻ പഠിപ്പിച്ചത് ഭർത്താവാണെന്നും മീന അന്ന് വ്യക്തമാക്കി.

2009 ലായിരുന്നു മീന വിവാഹിതയാവുന്നത്. സോഫ്റ്റ്‌വെയർ എൻജീനിയറായിരുന്ന വിദ്യാസാഗറായിരുന്നു മീനയുടെ ഭർത്താവ്. ശേഷം നടി ഒരു പെൺകുഞ്ഞിന്റെ അമ്മയായി. മകൾ ജനിച്ചതിന് ശേഷം വീണ്ടും മീന അഭിനയത്തിൽ സജീവമായി. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ച് വരാൻ തനിക്ക് മടിയുണ്ടായിരുന്നു. എന്നാൽ സാഗർ പ്രോത്സാഹിപ്പിച്ചു.

സാഗറിന്റെ സമ്മതം ഇല്ലായിരുന്നെങ്കിൽ തനിക്കിതൊന്നും സാധിക്കില്ലായിരുന്നു. നൈനിക പിറന്ന ശേഷം ദൃശ്യം സിനിമയുടെ ഓഫർ വന്നു. ചെയ്യണോ എന്ന് തോന്നി. ഇനിയും വർക്ക് ചെയ്യണോ എന്ന് സാഗർ ചോദിച്ചാലോ എന്ന് കരുതി. എന്നാൽ സാഗർ കൂളായിരുന്നു. നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോ എന്നാണ് ഭർത്താവ് പറഞ്ഞതെന്നും മീന പറഞ്ഞിരുന്നു. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിക്കുന്നത്.

കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് വിദ്യാസാഗർ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. പ്രമുഖ തമിഴ് നടൻ ധനുഷ് ഉൾപ്പെടെയുള്ളവരെ ചേർത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകൾ വന്നിട്ടുണ്ടെന്നും നടി പറയുന്നു.

ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേർത്ത് അങ്ങനൊരു വാർത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെയെന്നാണ് നടി പറഞ്ഞത്. സിനിമാ രംഗത്ത് മീനയിപ്പോൾ സജീവമാണ്. ഷോകളിലും സാന്നിധ്യം അറിയിക്കുന്നു. ഭർത്താവ് മരിച്ച ശേഷമുള്ള മാറ്റത്തെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. ഗൗരവമുള്ള ഘട്ടങ്ങളിലാണ്. നമ്മൾ‌ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയിരുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഇപ്പോൾ താൻ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന അന്ന് വ്യക്തമാക്കി.

ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്യാത്ത ആളാണ്. ഇത്ര വലിയ നടിയാകുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ എന്റെ ആദ്യ പരിഗണന മകൾക്കാണ്. അവളെക്കാൾ പ്രാധാന്യമേറിയതൊന്നും എനിക്കില്ല. സിംഗിൾ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം. തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്.

വിവാഹം കഴിക്കുമോ ഇല്ലയോയെന്ന് പ്രസ്താവന നടത്താൻ ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഉടനെ ഒന്നുമില്ല. ഒരുപക്ഷെ ഞാൻ അവിവാഹിതയായി തന്നെ തുടരും. ഭാവിയിൽ എന്തും സംഭവിക്കാം എന്നാണ് തന്നെ കുറിച്ച് കഥകൾ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയായി ഒരിക്കൽ താരം പറഞ്ഞത്.

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ സിനിമയിൽ അഭിനയിച്ച അതേ പ്രായത്തിലാണ് എന്റെ മകളും സിനിമയിലേക്ക് വരുന്നത്. പ്രതീക്ഷിച്ചതിലും ആ ചിത്രം വലിയൊരു ബ്രേക്ക് ആയി. അതിലൂടെ ഒത്തിരി പേരും പ്രശംസയുമൊക്കെ ലഭിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ആന്ധ്രയിൽ നിന്നുമൊക്കെ അവൾക്ക് നല്ല പിന്തുണ ലഭിച്ചു. അമ്മയുടെ ചരിത്രം ആവർത്തിക്കുകയാണോ എന്ന് ചോദിച്ചാൽ തനിക്കത് പറയാൻ സാധിക്കില്ലെന്നാണ് മീന പറയുന്നത്.

അതസേമയം, എല്ലാവരോടും വളരെ സൗമ്യമായി വളരെ ശാന്ത സ്വഭാവക്കാരി എന്നാണ് മീനയെ പലരും വിശേഷിപ്പിക്കാറുള്ളത്. സിനിമാ ലൊക്കേഷനിലും മറ്റിടങ്ങളിലുമൊക്കെ മീന അനാവശ്യ വർത്തമാനങ്ങൾക്ക് പോവാതെ മാറിയിരിക്കുകയാണ് ചെയ്യാറുള്ളത് എന്നാണ് പലരും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാൽ നടിയുടെ ഭാഗത്തുനിന്ന് വളരെ മോശം രീതിയിലുള്ള പ്രതികരണം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്തെത്തിയിരുന്നതും വാർത്തയായിരുന്നു.

നിരവധി ഹിറ്റുകൾ നിർമ്മിച്ച നിർമ്മാതാവാണ് മാണിക്കം നാരായണൻ. മീനയെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി അവരുടെ അടുത്തേക്ക് പോയെങ്കിലും നടിയുടെ ഭാഗത്ത് നിന്നും വളരെ നിലവാരം കുറഞ്ഞ പ്രതികരണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ നിർമാതാവ് പറഞ്ഞത്.

മുൻപൊരിക്കൽ ഞാനൊരു ഷോ ഹോസ്റ്റ് ചെയ്യാൻ മീനയെ ക്ഷണിച്ചു. ആ സമയത്ത് നടിയും അവരുടെ അമ്മയും തന്നോട് വളരെ മോശമായ രീതിയിൽ സംസാരിച്ചുവെന്നാണ് നാരായണൻ പറയുന്നത്. എനിക്ക് മീനയോട് ചോദിക്കാനുള്ളത്, ഞാനൊരു നിർമ്മാതാവാണ്, എന്നെ പോലെയുള്ള നിർമാതാക്കളെ അവർക്കാണ് ആവശ്യമുള്ളത്. എന്നാൽ വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് നടിയും അവരുടെ അമ്മയും എന്നോട് സംസാരിച്ചത്.

അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇങ്ങനൊരു അനുഭവം ഉണ്ടായതോടെ ഞാൻ ആരോടും ഒന്നും ചോദിക്കാൻ പോകാറില്ല. മീനയോട് അന്ന് സംസാരിച്ചത് പോലെ വേറൊരു നടിയോടും ഞാൻ സംസാരിച്ചിട്ടില്ലെന്നും മാണിക്കം നാരായണൻ പറയുന്നു. തെന്നിന്ത്യയിലെ സൂപ്പർ നായികമാരായിരുന്ന ഖുശ്ബു, റോജ, സുഹാസിനി തുടങ്ങിയവരൊക്കെ എന്റെ സുഹൃത്തുക്കളാണ്.

അവർ എന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും വന്നിരുന്നു. അത്തരത്തിൽ സിനിമയിലുള്ള കുറച്ച് സുഹൃത്തുക്കൾ മാത്രം മതിയെന്ന് നിർമ്മാതാവ് മാണിക്കം നാരായണൻ ആ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം നടി മീനയെ പെണ്ണ് എന്ന് വിളിച്ചതോടെയാണ് നടി നിർമാതാവിനെതിരെ സംസാരിച്ചതെന്നാണ് വിമർശനം. ഈ വിഷയത്തെ പറ്റി സംസാരിക്കുകയോ അതിലൊരു വ്യക്തത വരുത്താനോ മീനയും ശ്രമിച്ചിരുന്നില്ല.

അതേസമയം അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമ കമ്മിറ്റ് ചെയ്ത ശേഷം വലിയൊരു സംവിധായകന്റെയോ പ്രൊഡക്ഷൻ ഹൗസിന്റെയോ സിനിമ വന്നാലും ആ സിനിമ വിട്ട് പോകില്ല. കമ്മിറ്റ് ചെയ്ത ശേഷം ആ ഡേറ്റ് ആര് വന്ന് ചോദിച്ചാലും കൊടുക്കാൻ പറ്റില്ല. ആ ആത്മാർത്ഥതയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പലപ്പോഴും യാത്രകളിലാണ് ഉറങ്ങിയതും. 48 മണിക്കൂർ വരെ ഉറക്കമില്ലാതെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഫ്‌ലൈറ്റ് യാത്രയിൽ ഒരു മണിക്കൂർ ഉറങ്ങുമായിരുന്നെന്നും മീന വ്യക്തമാക്കി.

സിനിമയ്ക്കപ്പുറം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാത്തതിനെക്കുറിച്ചും മീന സംസാരിച്ചു. ആദ്യം മുതലേ കൂടുതൽ സംസാരിക്കുന്ന വ്യക്തിയല്ല ഞാൻ. കുറച്ച് ഇൻട്രൊവെർട്ട് ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ വന്നെങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാറില്ല. പ്രൊഫഷനപ്പുറം ഞാൻ വളരെ സ്വകാര്യതയുള്ള വ്യക്തിയാണെന്നും മീന വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :