ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം എന്നിവ ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് നടി. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌തയാളാണ് തന്റെ അമ്മയെന്നും ഓരോ പ്രതിസന്ധിക്കാലത്തും കരുത്തോടെ നിൽക്കാൻ അമ്മയ്ക്ക് കഴിഞ്ഞെന്നും മഞ്ജു പറയുന്നു.

പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ അമ്മയ്ക്ക് സാധിച്ചെന്നും താനും സഹോദരനും ഷൂട്ടിങ് തിരക്കുകളിലായിരിക്കുമ്പോൾ അമ്മ ഒറ്റക്കാണല്ലോ എന്ന ചിന്ത ആദ്യം തന്നെ അലട്ടിയിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് തങ്ങളുടെ അസാന്നിധ്യത്തിലും അമ്മ സന്തോഷം കണ്ടെത്തിയെന്നും ഇഷ്ടമുള്ള പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും മഞ്ജു വ്യക്തമാക്കി. അമ്മ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഒരു മാഗസീനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌തയാളാണ് അമ്മ. അർബുദം, അച്ഛന്റെ വിയോഗം തുടങ്ങി ഓരോ പ്രതിസന്ധിക്കാലത്തും കരുത്തോടെ നിൽക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു.

ഞാനും ചേട്ടനുമെല്ലാം ഷൂട്ടിങ് തിരക്കുകളിലാകുമ്പോൾ അമ്മ ഒറ്റക്കാണല്ലോ എന്ന ചിന്ത എന്നെ ആദ്യം അലട്ടിയിരുന്നു. എന്നാൽ ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകി ഞങ്ങളുടെ അസാന്നിധ്യത്തിലും അമ്മ സന്തോഷവതിയായി. വെറുതേയിരിക്കാതെ ഇഷ്ടമുള്ള പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയാണ് അമ്മ കഴിഞ്ഞ കുറച്ച് കാലമായി. യോഗ, മോഹിനിയാട്ടം. കഥകളി, എഴുത്ത് എന്നിങ്ങനെ ഓരോ മേഖലയിലും അമ്മ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിയുന്നു എന്നതാണ് മകളെന്ന നിലയിൽ ഏറ്റവും വലിയ അനുഗ്രഹം എന്നും മഞ്ജു വാര്യർ പറഞ്ഞു.

അടുത്തിടെ, മഞ്ജുവിനെ കുറിച്ചും മകൻ മധുവിനെകുറിച്ചും അമ്മ ഗിരിജ വാര്യർ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. തന്റെ മക്കളെ കുറിച്ച് പറയാൻ നൂറു നാവാണ് അമ്മ ഗിരിജയ്ക്ക്. ഒരു മാഗസീനിൽ എഴുതിയ ലേഖനത്തിലാണ് ഗിരിജ വാര്യർ ഇതേ കുറിച്ച് പറയുന്നത്. അഞ്ചാം ക്ലാസിലെ പഠനകാലത്ത് എൻട്രൻസ് എഴുതി സൈനിക് സ്‌കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങിയിരുന്നു മധു വാര്യർ. അന്നൊക്കെ മകനെ കാണാൻ താനും മാധവേട്ടനും മഞ്ജുവും ചേർന്ന് പോയ ദിനങ്ങളെ ഓർത്തെടുത്തിരിക്കുകയാണ് അമ്മ ഗിരിജ വാര്യർ.

മധുവിനെ കാണാനായി പോകുമ്പോൾ കൊണ്ടുപോകുന്ന വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്കിഷ്ടം പുളിയുറുമ്പിന്റെ നിറത്തിൽ വറുത്തുപൊടിച്ച ചമ്മന്തിപ്പൊടിയാണെന്ന് ഗിരിജ പറയുന്നു. മധുവിന്റെ സുഹൃത്തുക്കൾക്കെല്ലാം ഇപ്പോൾ പോലും വീട്ടിലെത്തിയാൽ ആ ചമ്മന്തിപ്പൊടി വേണമെന്ന ആഗ്രഹമുണ്ടെന്നും ഗിരിജ പറയുന്നു. അടുത്തിടെ സൈനിക് സ്‌കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം നടന്നു. മധു പഠിച്ച കാലത്തെ ബാച്ചിന്റെ വകയായിരുന്നു നടന്നത്.

പണ്ട് സൈനിക് സ്‌കൂളിൽ ചേട്ടനെ വിട്ടിട്ട് പോരുമ്പോൾ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതെന്നും ഒപ്പം താനുമുണ്ടായിരുന്നുവെന്നും ഗിരിജ പറയുന്നു. മഞ്ജുവും താനും സിനിമയുടെ ആവശ്യങ്ങൾക്കുവേണ്ടി ചെന്നൈയിലെത്തുമ്പോൾ ഒപ്പമെത്തിയിരുന്ന ഗിരീഷ് എന്ന സുഹൃത്തിനെ കുറിച്ചും ഗിരിജ മനസ്സ് തുറന്നിരിക്കുകയാണ്. ഐഎച്ച്എമ്മിൽ മധുവിന്റെ ക്ലാസ്‌മേറ്റും റൂംമേറ്റുമൊക്കെയായിരുന്നു ഗിരീഷ്.

ചെന്നൈയിൽ സിനിമ ഷൂട്ടൊക്കെ കഴിഞ്ഞ് താനും മഞ്ജുവും മധുവും ഗിരീഷും കൂടി കറങ്ങാനിറങ്ങുമായിരുന്നുവെന്ന് ഗിരിജ പറഞ്ഞിരിക്കുകയാണ്. മധുവിന്റെ ബൈക്കിന് പുറകിൽ മഞ്ജു കയറും, ഗിരീഷിന്റെ ബൈക്കിൽ ഞാനും, ഭക്ഷണം കഴിക്കലും തമിഴ് സിനിമയുമൊക്കെയായി ഒരു ദിനം ആസ്വദിക്കും. ആ കാലത്തെ ഓർമ്മകളെ കുറിച്ച് ഗിരിജ പറയുകയാണ്. ഇപ്പോൾ മധുവും മഞ്ജുവും ഒഴിവ് ദിനങ്ങളിൽ വീട്ടിലെത്തുമ്പോഴുള്ള രസങ്ങളും ചമ്മന്തിപ്പൊടിക്കും ഉള്ളിചമ്മന്തിക്കുമൊക്കെ വേണ്ടി അടുക്കളയിലുള്ള പരതലുമൊക്കെ ഗിരിജ വിവരിച്ചിട്ടുണ്ട്.

അടുത്തിടെ അമ്മയുടെ സ്വപ്നം പൂർത്തീകരിച്ചതിനെ കുറിച്ച് മഞ്ജു പറഞ്ഞിരുന്നു. കല്യാണസൗഗന്ധികത്തിലെ ദ്രൗപദിയായി കഥകളിയിൽ ഗിരിജ അരങ്ങേറ്റം നടത്തിയത് അടുത്തിടെയാണ്. ശിവരാത്രിയോടനുബന്ധിച്ച് തൃശൂരിലെ പെരുവനം ക്ഷേത്രത്തിൽ ദ്രൗപദിയായി ഗിരിജ വേദിയിലെത്തിയിരുന്നു. അമ്മയോടൊപ്പം മഞ്ജുവും ഒപ്പമെത്തിയിരുന്നു. ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.

രണ്ടാം വരവിൽ നടിയുടേതായി പുറത്തെത്തിയ പല ചിത്രങ്ങളും വിജയമായിരുന്നുവെങ്കിലും നിരവധി പരാജയവും നടിയുടെ കരിയറിൽ രുചിക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാന്റെ വിജയാഘോഷത്തിലാണ് നടി. പ്രിയദർശിനിയെന്ന കഥാപാത്രമായി നിറഞ്ഞ് നിൽക്കുകയായിരുന്നു നടി. എമ്പുരാന് മുമ്പ് മലയാളത്തിൽ എടുത്ത് പറയത്തക്ക ഹിറ്റുകളാെന്നും മഞ്ജുവിനുണ്ടായിരുന്നില്ല.

അതേസമയം തമിഴിൽ നിന്നും ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു നടി ചെയ്തത്. തമിഴകത്ത് മഞ്ജു അഭിനയിച്ച സിനിമകളെല്ലാം വലിയ പ്രൊജക്ടുകളായിരുന്നു. ആദ്യ ചിത്രം അസുരനിൽ നായകൻ ധനുഷ്. സംവിധായകൻ വെട്രിമാരൻ. രണ്ടാമത്തെ സിനിമ തുനിവിൽ നായകൻ അജിത്ത്. പിന്നീട് വേട്ടയാനിൽ രജിനികാന്തിനൊപ്പം. തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രമെടുത്താൽ അപൂർവ കാഴ്ചയാണിത്. 46 കാരിയാണ് മഞ്ജു വാര്യർ.

മഞ്ജു വാര്യരുടെ സമകാലീനർക്കും പിന്നീട് വന്ന ജെനറേഷനിലെ നായിക നടിമാർക്കും ഇന്ന് തമിഴ് സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിക്കാറില്ല. മീന, സ്നേഹ തുടങ്ങിയവർ ഉദാഹരണം. എന്നാൽ പ്രായം മഞ്ജുവിന്റെ കാര്യത്തിൽ വിലങ്ങ് തടിയായില്ല. ന‌ടിക്ക് ഇന്ന് തമിഴകത്ത് വമ്പൻ പ്രൊജക്ടുകൾ ലഭിക്കുന്നതിന് കാരണം താരമൂല്യവും ഒപ്പം 15 വർഷം നടി സിനിമാ രംഗത്ത് നിന്നുമെടുത്ത ഇടവേളയാണ്.

കരിയറിലെ ഏറ്റവും മികച്ച സമയം വിവാഹം ചെയ്ത് അഭിനയ രംഗം വിട്ടതോടെ മഞ്ജു വാര്യർ കളഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന് മറ്റൊരു വശവുമുണ്ടെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. നടി ഇടവേളയെടുത്ത ആ പതിനഞ്ച് വർഷവും നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഈ താരത്തിളക്കം മഞ്ജു വാര്യർക്കുണ്ടാകില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം.

1998 ലാണ് മഞ്ജു വാര്യർ ദിലീപിനെവിവാഹം ചെയ്യുന്നതും കരിയർ വിടുന്നതും. നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് മുന്നോട്ട് വന്നിരുന്ന കാലം. എന്നാൽ മലയാള സിനിമാ ലോകം ആ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളോടെ മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുടെ പേരിൽ മാത്രം മോളിവുഡ് അറിയപ്പെടാൻ തുടങ്ങി. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമകളാണ് പിന്നീട് കൂടുതലും വന്നത്. ഒരുപക്ഷെ അന്ന് കരിയറിൽ തുടർന്നാലും താരാധിപത്യത്തിന് മുകളിലേക്ക് വളർന്ന് വരാൻ മഞ്ജുവിനും ഒരുപക്ഷെ കഴിഞ്ഞേക്കില്ല.

90 കളിൽ മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ കരിയറിലുണ്ടായിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സിനിമകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്കായി. 17ാം വയസിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വരുന്നത്. 1995 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1996 ലാണ് സല്ലാപം റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്.

കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ, കന്മദം, ഈ പുഴയും കടന്ന്, കളിയാട്ടം, സമ്മർ ഇൻ ബത്ലഹേം, പ്രണയ വർണങ്ങൾ, പത്രം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങി ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ മഞ്ജു വാര്യരെ തേടി വന്നു. മഞ്ജുവിന് ശേഷം ഇന്നോളം ഒരു നടിക്കും കരിയറിൽ ഇത്രയും ശ്രദ്ധേയ സിനിമകൾ തുടരെ ലഭിച്ചിട്ടില്ല.

കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്ത് അഭിനയ രംഗം വിടാൻ മഞ്ജു തീരുമാനിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം വിഷമിച്ചു. ലെെം ലെെറ്റിൽ‌ നിന്നും നടി മാറി നിന്നിട്ടും സിനിമാ ലോകവും പ്രേക്ഷകരും മഞ്ജുവിനെ മറന്നില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിച്ചു. പതിനഞ്ച് വർഷം ആ സന്തോഷ വാർത്തയ്ക്ക് ആരാധകർ കാത്തിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് മഞ്ജു വാര്യർ നടത്തി. തെന്നിന്ത്യൻ സിനിമാ ലോകത്ത് മറ്റൊരു നടിക്കും ഇത്രയും വലിയ സ്വീകാര്യത തിരിച്ച് വരവിൽ ലഭിച്ചിട്ടില്ല.

Vijayasree Vijayasree :