കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ സിനിമയിലഭിനയിക്കാൻ എത്തിയത് ; മമ്മൂട്ടിയെ കുറിച്ച് ഭാര്യ പറഞ്ഞത് !

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സിൽ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അൻപത് വർഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. എഴുപത്തൊന്നിൽ എത്തി നിൽക്കുന്ന താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ് സിനിമാ പ്രേമികൾ. അർധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുമ്പിൽ ആശംസകൾ നേരാൻ നിരവധി പേർ തടിച്ച് കൂടിയിരുന്നു.

അമ്പത് വർഷമായി ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുകയും ചെയ്തു മമ്മൂട്ടി. മമ്മൂട്ടിയെന്നാൽ മമ്മൂട്ടി മാത്രമാണ് മലയാളിക്ക്. ആ സ്ഥാനത്തേക്ക് മറ്റൊരാൾക്ക് വരാൻ സാധ്യമാകില്ല. ഈ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ ജോലിയിൽ വ്യാപൃതനായിരിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമകൾ ചെയ്യാനും പുതിയ കഥാപാത്രങ്ങൾ ചെയ്യാനും പുതിയ ടെക്നീഷ്യന്മാർക്കൊപ്പം പ്രവർത്തിക്കാനും തനിക്ക് അടങ്ങാത്ത ആ​ഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

സിനിമപോലെ തന്നെ കുടുംബവും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മമ്മൂക്ക ഒരു ഫാമിലിമാനാണെന്നതും സിനിമാ പ്രേമികൾ‌ക്ക് അറിയാവുന്ന കാര്യമാണ്. ജീവിതത്തിലെ എഴുപത് വർഷങ്ങൾ പിന്നിടുമ്പോൾ ഭാര്യ സുൽഫത്ത് മമ്മൂട്ടിയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.തങ്ങളുടെ പെണ്ണുകാണൽ, വിവാഹം എന്നിവയെ കുറിച്ചെല്ലാമാണ് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ‍ സുൽഫത്ത് വാചാലയായത്. 1979ലായിരുന്നു മമ്മൂട്ടിയുടേയും സുൾഫത്തിന്റേയും വിവാഹം. ‘വിവാഹം ഒരു വി‍ഡ്ഢിത്തരമാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ…? ഏപ്രിൽ ഒന്നാനായിരുന്നു സുലുവിന്റേയും എന്റേയും വിവാഹ നിശ്ചയം നടന്നത്.’

‘പ്രേമവിവാഹമായിരുന്നില്ല. എനിക്ക് സുലുവി‌നെ മുൻ പരിചയമില്ലായിരുന്നു. പെണ്ണ് കാണാൻ ചെന്നപ്പോഴാണ് ആദ്യമായി കാണുന്നത്’ മമ്മൂട്ടി പറഞ്ഞു. ‘ഞാൻ ഇച്ചാക്കയെ മുമ്പ് കണ്ടിട്ടുണ്ട്. ഇച്ചാക്കയുടെ അമ്മയുടെ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് എന്റെ പിതൃ സഹോദരിയെയാണ്.”അതുകൊണ്ട് കുടുംബത്തെ കല്യാണത്തിനും മറ്റും പോകുമ്പോൾ ഇച്ചാക്കയെ കണ്ടിരുന്നു. ചെറുപ്പത്തിലാണ് കണ്ടിട്ടുള്ളത്. മുതിർന്നപ്പോഴല്ല’ സുൾഫത്ത് വ്യക്തമാക്കി. ‘ഞാൻ മൂന്നാമത് പെണ്ണുകണ്ട പെൺ‌കുട്ടിയാണ് സുലു. തികച്ചും ഔപചാരികമായ ചടങ്ങായിരുന്നു.’

‘ഒന്നുകിൽ എനിക്ക് അല്ലെങ്കിൽ വാപ്പയ്ക്കും ഉമ്മയ്ക്കും പെണ്ണിനെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ആദ്യത്തെ രണ്ട് പെണ്ണ് കാണലുകൾ വിവാഹത്തിൽ എത്താതെ പോയത്. സുലുവിനെ പക്ഷെ എല്ലാവർക്കും ഇഷ്ടമായി. വിവാഹ സമയത്ത് പ്രീഡി​ഗ്രി വിദ്യാർഥിനിയായിരുന്നു സുലു. അന്ന് പി.ഐ മുഹമ്മദ് കുട്ടി എൽഎൽബിയായിരുന്നു ഞാൻ.’

‘കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ് സിനിമയിലഭിനയിക്കാൻ എത്തിയത്. അഭിനയം ആരംഭിച്ചപ്പോഴും വക്കീൽപണി ചെയ്തിരുന്നു. സിനിമയിലേക്ക് പൂർണമായും മാറാൻ ഒന്നര വർഷമെടുത്തു. അഭിനയം നിർത്തിയാൽ വക്കീൽപണിയിലേക്ക് ഒരിക്കലും ഞാൻ തിരിച്ച് പോകില്ല’ മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘അഭിനയം നിർത്തിയാൽ ബിസിനസ് എന്നതാണ് ഇച്ചാക്കയുടെ പരിപാടിയെന്ന്’ സുൾഫത്ത് കൂട്ടിച്ചേർത്തു. ‘പല സിനിമകളും കാണുമ്പോൾ എനിക്ക് നിരാശ തോന്നിയിട്ടുണ്ട്. ഒട്ടേറെ അപൂർണത തോന്നുന്നുവെന്നതാണ് കാരണം’ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ പഴങ്കഥകൾ കേൾക്കാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന് മകൻ ദുൽഖറും സിനിമയിൽ സ്റ്റാറായി മാറി കഴിഞ്ഞു. പക്ഷെ വാപ്പയും മകനും ഒന്നിച്ചുള്ള സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ തുടങ്ങിയ ജീവിതം പുഴുവിൽ എത്തി നിൽക്കുകയാണ്. നൻപകൽ നേരത്ത് മയക്കം അടക്കം അഞ്ചോളം സിനിമകളാണ് ഇനി മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്.

AJILI ANNAJOHN :