അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കണം, തിയേറ്റര്‍ ഉടമകള്‍ ആത്മഹത്യയുടെ വക്കില്‍! പ്രതിസന്ധികള്‍ വ്യക്തമാക്കി ഫിയോക്

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനെസേഷന്‍ ഓഫ് കേരള (ഫിയോക്). തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മാസങ്ങളോളം തിയേറ്റര്‍ തുറക്കാത്തതില്‍ ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ലോണ്‍ അടക്കാതിരുന്നാല്‍ ജപ്തി നേരിടേണ്ടി വരുമെന്നും, ഉടമകള്‍ എല്ലാം ആത്മഹത്യയുടെ വക്കിലാണെന്നും ഫിയോക്ക് പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നു.

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നു എന്ന് ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട്ട് പത്രകുറിപ്പില്‍ വ്യക്തമാക്കി. തിയേറ്ററുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഫിയോക് വിശദമാക്കുന്നതിങ്ങനെ;

  1. കോവിഡിനൊപ്പം ജീവിക്കുക എന്ന സാഹചര്യം ആണ് ഇപ്പോഴുള്ളത്. സുരക്ഷതമായ തൊഴിലിടെ സൃഷ്ടിക്കാന്‍ വാക്‌സിനേഷന്‍ അനിവാര്യമാണ്. അതിനാല്‍ വാക്‌സിനേഷന്‍ മുന്‍ഗണനയില്‍ സിനിമ തിയേറ്റര്‍ ജീവനക്കാരേ കൂടി ഉള്‍പ്പെടുത്തണം
  2. മറ്റു മേഖലകള്‍ പോലെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണം.
  3. ജിഎസ്ടിക്ക് പുറമേ സംസ്ഥാനത്ത് ഈടാക്കിയിരുന്ന വിനേദ നികുതി 2021 മാര്‍ച്ച് 30 വരെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ വ്യവസായം സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കണം.
  4. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാര്‍ഡ് 2020 ഡിസംബര്‍ വരെ 50 ശതമാനമാക്കിയിരുന്നു. പകുതി പ്രേക്ഷകരെ ഉള്‍പ്പെടുത്തി പ്രദര്‍ശങ്ങളുടെ എണ്ണവും കുറച്ച് തിയേറ്ററുകള്‍ തുറന്നപ്പോള്‍ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. എന്നിട്ടും വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് മുഴുവനായി അടയ്ക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നിര്‍ബന്ധിതരാകുന്നു.
  5. 2020 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ ഫിക്‌സഡ് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കണം.
  6. നവീകരിച്ച തിയേറ്ററുകളില്‍ പല സ്‌ക്രീനുകളാണ് ഉള്ളത്. കെഎസ്ഇബി ഇവയെ മള്‍ട്ടിപ്ല്കസ് ആയി കണക്കാക്കി ചാര്‍ജ് ഈടാക്കാന്‍ സമ്മര്‍ദം ചൊലുത്തുന്നു. ഇത് നിയമപരമായി തികച്ചും തെറ്റാണ്.
  7. ഉത്സവകാലത്ത്, ചില സമയങ്ങളില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയതുകൊണ്ട് കണക്ടഡ് ലോഡില്‍ നേരിയ തോതില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച സാഹചര്യം ഉണ്ടായി. ഇതിന് വലിയ പിഴ ചുമത്തിയത് പൂര്‍ണമായി ഒഴിവാക്കണം.
  8. നിലവില്‍ എല്ലാ തിയേറ്ററുകളും ആധുനികവത്കരിച്ച് ഡിജിറ്റല്‍ പ്രൊജക്ഷന്‍ വഴിയാണ് പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോഴും പഴയ രീതിയില്‍ പരമ്പരാഗത ഓപ്പറേറ്റര്‍ ലൈസെന്‍സ് സമ്പ്രദായം തുടരുന്നു.
  9. പരമ്പരാഗത ഓപ്പറേറ്റര്‍ ലൈസെന്‍സ് സമ്പ്രദായം ഒഴിവാക്കാന്‍ ഭേദഗതി നടത്തി സഹായിക്കണം.
  10. സിനിമ വ്യവസായം തകര്‍ച്ച നേരിടുന്ന അവസരത്തില്‍ സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് നല്‍കാനുള്ള തുക പലര്‍ക്കും നല്‍കാന്‍ അടയ്ക്കാന്‍ സാധിച്ചിട്ടില്ല.
  11. സാംസ്‌കാരിക ക്ഷേമനിധി കുടിശ്ശിക തിയേറ്റര്‍ തുറന്നതിന് ശേഷം 12 മാസ തവണകളായി അടയ്ക്കാന്‍ സാഹചര്യം ഉണ്ടാക്കണം.
  12. ഒരു ടിക്കറ്റില്‍ മൂന്ന് രൂപവീതം ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിലേക്ക് തിയേറ്ററുകള്‍ അടയ്‌ക്കേണ്ട വിഹിതം പൂര്‍ണമായി ഒഴിവാക്കണം.
  13. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലൈസെന്‍സ് ലഭിക്കണമെങ്കില്‍ ഇലക്ട്രിക്കല്‍, പിഡബ്ലുഡി ബില്‍ഡിംഗ്, ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാ സേന എന്നീ വകുപ്പുകളില്‍ നിന്ന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. കേരള സിനിമ റെഗുലേറ്ററി ആക്റ്റില്‍ ഇത് മൂന്ന് വര്‍ഷം ആണെങ്കിലും പല വകുപ്പുകളും ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
  14. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഏകീകരിച്ച് മൂന്ന് വര്‍ഷത്തെ കാലവധിയാക്കി തരാനുള്ള നടപടി സ്വീകരിക്കണം.
  15. നിലവിലെ ലൈസന്‍സിങ് കാലാവധി മൂന്ന് മാസംവരെയെങ്കിലും ദീര്‍ഘിപ്പിച്ച് നല്‍കണം.
  16. തദ്ദേശ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട കെട്ടിട നികുതി 2014 മുതല്‍ കുത്തനെ കൂട്ടിയിരുന്നു. ഇത് പരിശോധിച്ച് നികുതി ഇളവ് നല്‍കണമെന്നും 2020 മാര്‍ച്ച് മുതല്‍ തിയേറ്ററുകള്‍ ഏറെക്കുറെ മുഴുവന്‍ സമയം അടഞ്ഞുകിടക്കുന്നതിനാല്‍ 2021 ഡിസംബര്‍ വരെ കെട്ടിട നികുതി ഒഴിവാക്കി ഉത്തരുവുണ്ടാകണം.
  17. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കെഎസ്എഫ്ഡി ചലച്ചിത്ര അക്കാദമി, ക്ഷേമനിധി ബോര്‍ഡ് എ്ന്നിവയുടെ പ്രധാന വരുമാനം തിയേറ്റര്‍ വഴിയാണ്. ഇത് കണക്കിലെടുത്ത് തിയേറ്റര്‍ പ്രതിനിധികളെ സാംസ്‌കാരിക വകുപ്പിന്റെ വിവിധ കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണം.
  18. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സിനിമ ഒരു വ്യവസായമായ അംഗീകരിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം.
  19. വലിയ സാമ്പത്തിക ബാധ്യതയില്‍ നില്‍ക്കുന്ന സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന് സാമ്പത്തിക പാക്കേജ് അനുവദിക്കണം.
  20. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ മിനിമം വേതനത്തിലെ മാറ്റങ്ങള്‍ തിയേറ്റര്‍ മേഖലയില്‍ അടിച്ചേല്‍പ്പിക്കരുത്

Vijayasree Vijayasree :