കിറ്റെക്‌സ് പ്രശ്‌നം താന്‍ ഒറ്റ കോളില്‍ പരിഹരിച്ചേനേ.., കേവലം രാഷ്ട്രീയ കളികളാണ് കിറ്റെക്സ് പ്രശ്നം വഷളാക്കിയത് എന്ന് സുരേഷ് ഗോപി

കിറ്റെക്‌സ് വിഷയത്തില്‍ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കിറ്റെക്‌സ് പ്രശ്‌നം താന്‍ ഒറ്റ കോളില്‍ പരിഹരിച്ചേനേയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇതേ കുറിച്ച് പറഞ്ഞത്.

‘പിണറായിയുടെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ ഞാന്‍ ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കിറ്റെക്സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോള്‍ സെക്രട്ടറിയോട് പറഞ്ഞ് ഫോണ്‍ എടുത്ത് വിളിപ്പിച്ചിട്ട് ‘കിറ്റെക്സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം’ എന്ന് പറഞ്ഞേനെ.

ഒരു ജഡ്ജ് ആവാനുള്ള അധികാരം ഉണ്ട് മുഖ്യമന്ത്രിക്ക്. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കിയേനെ,’എന്നും സുരേഷ് ഗോപി പറഞ്ഞു. മാത്രമല്ല, കേവലം രാഷ്ട്രീയ കളികളാണ് കിറ്റെക്സ് പ്രശ്നം വഷളാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

കിറ്റെക്സ് തെലങ്കാനയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം നടന്നിരുന്നു. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം.ജേക്കബ് പറഞ്ഞിരുന്നു. കിറ്റെക്‌സിന് കേരളത്തിലെ പോലെ തെലങ്കാനയില്‍ യാതൊരുവിധ അന്യാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സാബു പറഞ്ഞിരുന്നു.

Vijayasree Vijayasree :