അന്ന് ആ ചിത്രത്തില്‍ സുരേഷ് ഗോപിയെ ആ രീതിയില്‍ കാണിക്കുക എന്നത് ചാലഞ്ച് ആയിരുന്നു, യഥാര്‍ത്ഥി ഹീറോ അവരായിരുന്നില്ല, തുറന്ന് പറഞ്ഞ് നിര്‍മാതാവ് ദിനേഷ് പണിക്കര്‍

മലയാളികള്‍ക്ക് നടനായും നിര്‍മാതാവായും പരിചിതമായ വ്യക്്തിയാണ് ദിനേഷ് പണിക്കര്‍. രണ്ട് നായികമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിനേഷ് പണിക്കര്‍ ഒരുക്കിയ ചിത്രമായിരുന്നു പ്രണയവര്‍ണങ്ങള്‍. ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് പറയുകയാണ് ദിനേഷ് പണിക്കര്‍ ഇപ്പോള്‍. സിബി മലയില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

പുതിയ രണ്ട് എഴുത്തുകാരായിരുന്നു കഥയുമായി തങ്ങളുടെ അടുത്തേക്ക് എത്തിയത്്. കഥയില്‍ കാമ്പുണ്ടെന്ന് മനസിലായി. സിബി മലയിലാണ് അത് മുഴുവനായും വായിച്ചത്. കുറച്ച് സിനിമാറ്റിക്കായി മാറ്റാനുണ്ട്. വണ്‍ലൈന്‍ കൊള്ളാം. നമുക്ക് ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു എന്നാണ് ദിനേഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

സുരേഷ് ഗോപിയെ തോക്കില്ലാതെ കാണിക്കുക എന്നത് ചാലഞ്ച് ആയിരുന്നു. തോക്കെടുക്കാതെ പാട്ടു പാടി സുരേഷ് ഗോപിയെ കൊണ്ടു വരികയായിരുന്നു. ഡെപ്യൂട്ടി കലക്ടറായാണ് പ്രണയവര്‍ണങ്ങളില്‍ സുരേഷ് ഗോപി എത്തിയത്. സുരേഷും അന്ന് കട്ടയ്ക്ക് തങ്ങളുടെ കൂടെ നില്‍ക്കുകയായിരുന്നു.

ആ സിനിമയിലെ ഹീറോസ് ആരാണ് ബിജു മേനോനും സുരേഷ് ഗോപിയുമല്ല. മഞ്ജു വാര്യരും ദിവ്യ ഉണ്ണിയുമാണ് യഥാര്‍ത്ഥ ഹീറോസ്. രണ്ടാളും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. പാട്ടും ഡാന്‍സും അഭിനയവുമെല്ലാമായി പൊളിച്ചടുക്കുകയായിരുന്നു. തന്നെ സംബന്ധിച്ച് ഏറെ സംതൃപ്തി തന്ന സിനിമ കൂടിയാണ് പ്രണയവര്‍ണങ്ങള്‍ എന്ന് ദിനേഷ് പറയുന്നു.

സിനിമ തുടങ്ങുന്നത് ദിവ്യയുടെ ഡാന്‍സിലൂടെയാണ്. ആ പാട്ട് അത്ര പോരെന്നായിരുന്നു താന്‍ സംവിധായകനോട് പറഞ്ഞത്. ഇത് മതി, അല്ലെങ്കില്‍ ഇനിയും കാശ് ചിലവാകും എന്നായിരുന്നു സിബി പറഞ്ഞത്. അത് കുഴപ്പമില്ലെന്ന് പറഞ്ഞതോടെ വിദ്യസാഗറിനെ വിളിച്ച് പാട്ട് മാറ്റുകയായിരുന്നു എന്നും ദിനേഷ് പണിക്കര്‍ വ്യക്തമാക്കി.

Vijayasree Vijayasree :