മമ്മൂട്ടിയോട് ഇതേ വരെ അതേ കുറിച്ച് ചോദിച്ചിട്ടില്ല, ചോദിക്കാനും പേടിയാണ്; പക്ഷേ ചോദിക്കണം, തുറന്ന് പറഞ്ഞ് ഷോബി തിലകന്‍

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട നടനാണ് ഷോബി തിലകന്‍. ഇപ്പോഴിതാ തന്റെ ഡബ്ബിങ് ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷോബി തിലകന്‍. ആടുപുലിയാട്ടം സിനിമയ്ക്ക് വേണ്ടി ഓംപുരിക്ക് ഡബ് ചെയ്ത അനുഭവത്തെ കുറിച്ചും മമ്മൂട്ടിക്ക് വേണ്ടി തമിഴില്‍ സിനിമകള്‍ ഡബ്ബ് ചെയ്ത അനുഭവങ്ങളെ കുറിച്ചുമെല്ലാമാണ് അദ്ദേഹം വീണ്ടും ഓര്‍മിക്കുന്നത്.

‘ഓംപുരി സാറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന് മലയാളം അറിയാത്തതിനാല്‍ ഹിന്ദിയില്‍ ഡയലോഗുകള്‍ എഴുതി പിടിക്കുകയായിരുന്നു. അദ്ദേഹം അത് നോക്കിവായിച്ചാണ് സീനുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. മലയാളത്തില്‍ ഡബ്ബ് ചെയ്യുമ്പോള്‍ ലിപ് സിങ്ക് ഉണ്ടാകാന്‍ അദ്ദേഹം വളരെ പതിയെയാണ് ഡയലോഗുകള്‍ പറഞ്ഞിരുന്നതെന്നും അതോടൊപ്പം എത്തിപ്പെടാന്‍ പാടുപെട്ടിരുന്നു’ എന്നുമാണ് ഷോബി തിലകന്‍ പറയുന്നത്.

പഠനസമയത്ത് മിമിക്രി അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടിയപ്പള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നുമാണ് സമ്മാനം വാങ്ങിയതെന്നും ഷോബി പറയുന്നു. കൂടാതെ തമിഴ് നടന്‍ പ്രഭുവിന് ഡബ്ബ് ചെയ്യാന്‍ സാധിച്ചതിനെ കുറിച്ചും ശേഷം അദ്ദേഹം അഭിനന്ദിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തെ കുറിച്ചും ഷോബി വിവരിച്ചു.

നടന്‍ മമ്മൂട്ടിക്ക് വേണ്ടി അഞ്ച് തമിഴ് സിനിമകള്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഷോബി തിലകന്‍ പറയുന്നു. ‘മമ്മൂക്കയ്ക്ക് വേണ്ടി പുതിയ നിയമം, ഗ്രേറ്റ് ഫാദര്‍, യാത്ര എന്നീ സിനിമകളുടെ തമിഴ് ഡബ്ബ് ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കാന്‍ സാധിച്ചിട്ടില്ല. ചോദിക്കാനും പേടിയാണ്. കൊവിഡും ലോക്ക് ഡൗണും മൂലം അദ്ദേഹത്തെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.

കാണുമ്പോള്‍ അഭിപ്രായം എന്തായാലും ചോദിക്കണമെന്ന് തന്നെയാണ് കരുതുന്നത്. അദ്ദേഹം എന്തായാലും ഞാനാണ് അദ്ദേഹത്തിന് ശബ്ദം നല്‍കിയത് എന്ന് അറിഞ്ഞിട്ടുണ്ടാവും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ളയാളാണ് മമ്മൂക്ക’ ഷോബി തിലകന്‍ പറയുന്നു. യാത്ര എന്ന ചിത്രത്തിന്റെ തെലുങ്ക്, മലയാളം സിനിമകള്‍ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തത്. തമിഴ് മാത്രമാണ് ഷോബി തിലകന്‍ ഡബ്ബ് ചെയ്തത്.

Vijayasree Vijayasree :