ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിംഗിന് അനുമതി നല്‍കണോ?; അന്തിക്കാട് ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നല്‍കാതെ കയര്‍ത്ത് തൃക്കാക്കര നഗരസഭ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍

കേരള യൂത്ത് കോണ്‍ഗ്രസും സിനിമാക്കാരും തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ റോഡ് ഉപരോധിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടന്‍ ജോജു ജോര്‍ജ് ചോദ്യം ചെയ്തത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് പൃഥ്വിരാജ് ചിത്രം കടുവയുടെ ലൊക്കേഷനിലും ശ്രീനിവാസന്‍ ചിത്രം കീടത്തിന്റെ ലൊക്കേഷനിലും ജോജുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററില്‍ ജോജുവിന്റെ ഫോട്ടോ പതിപ്പിച്ച റീത്തുമായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെ ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് ചിത്രത്തിന് ഷൂട്ടിംഗ് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വഴി തടഞ്ഞുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ വിലക്ക്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ട് പേര്‍ തൃക്കാക്കര ബസ് സ്റ്റാന്റ് ചിത്രീകരണത്തിന് അനുവദിക്കുന്നതിനായി അനുമതി വാങ്ങാന്‍ എത്തിയതായിരുന്നു. എന്നാല്‍ അജിത തങ്കപ്പന്‍ ഇവരോട് കയര്‍ക്കുകയായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിംഗിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്ന് ചോദിക്കാന്‍,’ അജിത പറഞ്ഞു.

ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിട്ടും ചെയര്‍പേഴ്‌സണ്‍ വഴങ്ങിയില്ല. ഒടുവില്‍ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം-മീരാ ജാസ്മിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗാണ് നഗരസഭ വിലക്കിയിരിക്കുന്നത്.

നഗരസഭാ ഭരണസമിതി ഇത്തരമൊരു നിലപാടുമായി മുന്നോട്ട് പോയാല്‍ ചിത്രീകരണം അവതാളത്തിലാവുമോ എന്ന ഭീതിയിലാണ് സിനിമാ പ്രവര്‍ത്തകര്‍.അതേസമയം, ഷൂട്ടിംഗ് തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :