‘ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവള്‍, രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു, സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല; അവള്‍ പോയത് ആ ആഗ്രഹം ബാക്കിയാക്കി, ശരണ്യയെ കുറിച്ച് സാജന്‍ സൂര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ അവര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോഴിത ശരണ്യയെ കുറിച്ച് നടന്‍ സാജന്‍ സൂര്യ പറഞ്ഞ വാക്കുകള്‍ ആണ് വൈറലാവുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി കണ്ടതിനെ കുറിച്ചും ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും താരം പറഞ്ഞത്. ‘ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങള്‍ അവസാനം കണ്ടത്. അന്നും എന്നോട് പറഞ്ഞത് ‘ചേട്ടാ, നമുക്കിനിയും ഒന്നിച്ചഭിനയിക്കണം’ എന്നാണ്. അത്രത്തോളം ജീവിതത്തെ സ്‌നേഹിച്ചയാളാണ് ശരണ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ നായികാനായകന്‍മാരായി ഒരു സീരിയലില്‍ അഭിനയിച്ചിരുന്നു. അക്കാലം മുതലേയുള്ള പരിചയവും സൗഹൃദവുമാണെന്ന് ഓര്‍മ പങ്കുവെച്ച കൊണ്ട് സാജന്‍ സര്യ പറയുന്നു.

”ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവള്‍. രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു. അപ്പോഴൊക്കെയും ജീവിതത്തിലേക്കു തിരിച്ചു വരണമെന്ന് അവള്‍ അതിഭയങ്കരമായി ആഗ്രഹിച്ചു. ഞങ്ങളെല്ലാവരും അതാണ് പ്രാര്‍ത്ഥിച്ചത്. സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല. സീമ ജി നായരുടെ പിന്തുണ ശരണ്യയ്ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല” എന്നും സാജന്‍ പറയുന്നു.

ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും എത്തിയിട്ടുണ്ട്. ബിഗ് സ്‌ക്രീനിലും സജീവമായിരുന്നു ശരണ്യ. സീമ ജി നായരിലൂടൊണ് ശരണ്യയുടെ രോഗത്തെ കുറിച്ചും നടിയുടെ അവസ്ഥയെ കുറിച്ചും പ്രേക്ഷകര്‍ അറിഞ്ഞത്. നടിക്കും അമ്മയ്ക്കും എല്ലാവിധത്തിലുള്ള പിന്തുണയുമായി അവസാനം വരെ സീമ ജി നായര്‍ ഒപ്പം തന്നെയുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്വന്തമായി ഒരു വീട് വയ്ക്കാന്‍ മുന്നില്‍ നിന്നതും സീമയായിരുന്നു.

‘സ്‌നേഹസീമ’ എന്നാണ് ശരണ്യ തന്റെ വീടിന് നല്‍കിയിരിക്കുന്ന പേര്. സീമയുമായി അത്രയ്ക്ക് അത്മബന്ധമായിരുന്നു ശരണ്യക്ക്. നടിക്ക് കൊവിഡ് പോസിറ്റീവായ വിവരം സീമാ ജി നായരിലൂടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. വീഡിയോയിലൂടെയാണ് ശണ്യയുടെ അവസ്ഥയെ കുറിച്ച് സീമ പങ്കുവെച്ചത്. നല്ല ചികിത്സ നല്‍കുന്നുണ്ടെന്നും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്നുള്ള പ്രതീക്ഷയും പങ്കുവെച്ചിരുന്നു.

2012 ലാണ് ശരണ്യയ്ക്ക് ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് വരെ പതിനൊന്നോളം ശസ്ത്രക്രിയകളും മുപ്പത്തിമൂന്നോളം കിമോയും ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ശരണ്യയുടെ ആരോഗ്യ നില മോശമാകുകയും ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോവുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ ചികിത്സകളുടെ ഭാഗമായി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. പിന്നീട് പോസിറ്റിവ് മാറ്റമായിരുന്നു ശരണ്യയില്‍ കണ്ടത്. എന്നാല്‍ അപ്രപതീക്ഷിതമായി വന്ന കൊവിഡും ന്യുമോണിയയും ശരണ്യയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും നടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. മികച്ച ചികിത്സ നല്‍കിയെങ്കിലും ശരണ്യയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

Vijayasree Vijayasree :