മറ്റുള്ളവരുമായി വഴക്കിടരുതെന്നും, നല്ല കുട്ടിയായി വളരണം എന്നും മാത്രമേ ഞാന്‍ എന്റെ കുട്ടികള്‍ക്ക് ചൊല്ലി കൊടുക്കാറുള്ളൂ; എന്റെ കയ്യില്‍ നിന്നും കൈ നീട്ടി വാങ്ങിയവര്‍ ഒന്നോര്‍ക്കുക നമ്മുക്കും മനസ്സുണ്ട്, അത് വേദനിക്കും; തന്ന കൈയ്ക്ക് കൊത്തരുത് എന്ന് രഞ്ജു രഞ്ജിമാര്‍

കേരളക്കരയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ട്രാന്‍സ്‌പേഴ്‌സണായ അനന്യ കുമാരി അലക്സിനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. അനന്യയ്ക്ക് പിന്നാലെ അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്തിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായ ഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തു നിന്നും പിന്‍മാറിയിരുന്നു.

അനന്യയുടെ മരണത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ പരസ്പരം പലവിധ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും, അനന്യയുടെ അമ്മയുമായ രഞ്ജു രഞ്ജിമാറിനെതിരെയും ചില വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് എതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രഞ്ജുരഞ്ജിമാരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

പ്രിയപ്പെട്ടവരെ, ചില പോസ്റ്റുകകള്‍ക്കും, കമന്റ്‌സുകള്‍ക്കും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചിലരുടെ ചോദ്യങ്ങള്‍ക്കു വേണ്ടി, നാളിതുവരെയും എന്റെ കമ്മൂണിറ്റിയില്‍ നിന്നും യാതൊരു തരത്തിലും സാമ്പത്തികമായോ, മറ്റു സഹായങ്ങളായോ ഞാന്‍ കൈപ്പറ്റിയിട്ടില്ല, കൊടുത്തു സഹായിച്ചതിന്റെ കണക്കുകള്‍ ഒന്നും തന്നെ സൂക്ഷിച്ചു വയ്ക്കാറുമില്ല, ചിലര്‍ തിരികെ തരും, ചിലര്‍ തരില്ല, എന്തു തന്നെ ആയാലും ഞാന്‍ അതിലൊന്നും വഴക്കിടാന്‍ പോകാറുമില്ല. അനന്യ മരിച്ച വിഷയവുമായി പല വാര്‍ത്തകളും വായിച്ചു. രഞ്ജു രഞ്ജിമാര്‍ എന്ന അമ്മ എന്തു ചെയ്തു, അവര്‍ക്ക് വേണ്ടത്ര പണമുണ്ടല്ലോ സഹായിക്കാമായിരുന്നില്ലേ എന്നൊക്കെ.

ഒരു കാര്യം മനസ്സിലാക്കണം 2020 ജൂണ്‍ 14ന് സര്‍ജറി നടക്കുന്ന സമയം മുതല്‍ അവള്‍ക്ക് കൊടുത്ത സഹായങ്ങള്‍ ഞാന്‍ എണ്ണിപ്പെറുക്കുന്നില്ല. സര്‍ജറി കഴിഞ്ഞ് എന്റെ വീട്ടിലേയ്ക്ക് വന്ന അവള്‍ തീരെ അവശതയായിരുന്നു. ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല, ഛര്‍ദ്ദിലായിരുന്നു, ഉടനെ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി, ഗ്യാസ് കെട്ടി കിടക്കുന്നതായി കണ്ടു. ഒരു സര്‍ജറി കൂടി നടത്തേണ്ടതായിട്ടുണ്ട് എന്ന് അവര്‍ പറയുകയും സര്‍ജറി ചെയ്യുകയും ചെയ്തു. അവിടെ അടയ്‌ക്കേണ്ട തുക ആര് അടച്ചു എന്ന് ഞാന്‍ പറയുന്നില്ല, കുറെ കാലം കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു, എന്റെ സ്വകാര്യ ഭാഗങ്ങള്‍ വളരെ വൃത്തികേടാണ്, ഞാന്‍ നിയമപരമായി മുന്നോട്ടു പോവുകയാണന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞത് നിയമത്തിന്റെ ഏത് അറ്റം വരെ പോയാലും നിന്റെ കൂടെ ഞാന്‍ ഉണ്ടാകും എന്നാണ്, എന്നാല്‍ പിന്നിട് നടന്ന ചര്‍ച്ചകളൊന്നും എന്റെ അറിവിലല്ല.

ഈ അടുത്ത കാലത്ത് അവള്‍ക്ക് സാമ്പത്തിക ബുദ്ധിമുണ്ട് ഉണ്ടെന്ന് പറഞ്ഞു, അതിനും പരിഹാരം കണ്ടു. ജൂലൈ 12ന് ക്ലബ്ബ് ഹൗസില്‍ വച്ച് നടന്ന ഒരു ചര്‍ച്ചയില്‍ അവളെ സംസാരിപ്പിക്കാന്‍ സമ്മതിച്ചില്ല എന്ന ഒരു ആരോപണവും ഞാന്‍ കേട്ടു. ഒരു മകളെന്ന നിലയിലും, അമ്മ എന്ന നിലയിലും ഞാന്‍ എടുത്ത സ്വാതന്ത്ര്യം ഇത്തിരി കൂടി പോയി, 13 ന് അവളെ വിളിച്ചു ഞാന്‍ മാപ്പ് പറഞ്ഞു. അവള്‍ സന്തോഷവതിയായിരുന്നു. ശേഷം ആലുവയില്‍ വീടുമാറുന്ന തിരക്കില്‍ ആയിരുന്നു അവള്‍. 14 ന് നടന്ന ഒരു ജല്‍സ ചടങ്ങിലെ ഒരു ഫോട്ടോ വെട്ടിമാറ്റിയതില്‍ അവള്‍ വിഷമം പറഞ്ഞു.

ഞാന്‍ പറഞ്ഞു ഞാന്‍ വെട്ടിമാറ്റിയിട്ടില്ല, മാറ്റുകയും ഇല്ല. നിന്നെ ഉപേക്ഷിക്കാന്‍ അമ്മയ്ക്ക് ആവില്ല എന്നും പറഞ്ഞു. അതിനു ശേഷം വളരെ സന്തോഷവതിയായി അവള്‍ വീട്ടിലേയ്ക്കു വന്നു. 19 ന് രാത്രി ഭാവി കാര്യങ്ങളെ കുറിച്ച് കുറെ സംസാരിച്ചു. അമൃത ഹോസ്പിറ്റലില്‍ ഡോ. സന്ദീപിനെ കാണാന്‍ പോകണം, ഡല്‍ഹിയില്‍ പോകണം ഇത്തരം കാര്യങ്ങള്‍ സംസാരിച്ചു. പുതിയ സലൂണ്‍ തുടങ്ങണം ഇതൊക്കെ കുറെ നേരം സംസാരിച്ചു, ഉമ്മ തന്നാണ് അവള്‍ പോയത്. 20 ന് വൈകിട്ട് ഞാന്‍ ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ എനിക്ക് വന്ന ഫോണ്‍ കോള്‍ അവള്‍ ഒരു പൊട്ടത്തരം കാണിച്ചു എന്നാണ്, മേക്കപ്പ് പോലും കളയാതെ അവിടെ എത്തുമ്പോള്‍ അവള്‍ ഞങ്ങളെ വിട്ടു പോയിരുന്നു.

അതിനു ശേഷം എനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ ഒരു പരിധി വരെ തള്ളിക്കളയുകയായിരുന്നു. ഞാന്‍ ആരെയൊക്കെ സഹായിച്ചു, ആരെയൊക്കെ രക്ഷിച്ചു, ഇതൊന്നും ആരും പറയണ്ട, മനുഷ്യത്വം ഉണ്ടെങ്കില്‍ തന്ന കൈയ്ക്ക് കൊത്താതിരിക്കുക. അവളെ പ്രൊഫഷണില്‍ ഉയരാന്‍ സഹായിച്ചതും, അതിനു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ പറഞ്ഞു കൊടുക്കുന്നതും ഞാനായിരുന്നു. മറ്റുള്ളവരുമായി വഴക്കിടരുതെന്നും, നല്ല കുട്ടിയായി വളരണം എന്നും മാത്രമേ ഞാന്‍ എന്റെ കുട്ടികള്‍ക്ക് ചൊല്ലി കൊടുക്കാറുള്ളൂ, ഞാനത് അനുഭവിച്ചതുകൊണ്ടാണ് അങ്ങനെ ഉപദേശിക്കാറ്.

ഞാനും ഒരു മനുഷ്യ സ്ത്രീയാണ് എനിക്കും വേദനിക്കും, നിങ്ങള്‍ പറയുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം. അവളെ പ്രസവിച്ച സ്വന്തം അമ്മ നിനക്ക് എവിടെയെങ്കിലും പോയി ചത്തൂടെ എന്ന് ചോദിച്ചപ്പോഴും അവളെ ചേര്‍ത്തു പിടിച്ചു കൂടെ നിര്‍ത്തി, ആലുവയില്‍ വീടെടുത്ത് താമസം തുടങ്ങിയാല്‍ ഞാന്‍ അമ്മയുടെ നല്ല മോളായിരിക്കും എന്ന വാക്ക് തെറ്റിച്ച് അവള്‍ പോയി. വിമര്‍ശിച്ചോളു, എത്ര വേണമെങ്കിലും, പക്ഷേ എന്റെ കയ്യില്‍ നിന്നും കൈ നീട്ടി വാങ്ങിയവര്‍ ഒന്നോര്‍ക്കുക നമ്മുക്കും മനസ്സുണ്ട്, അത് വേദനിക്കും എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

Vijayasree Vijayasree :