മലര്‍ എന്ന കഥാപാത്രമായി ആദ്യം താന്‍ മനസ്സില്‍ കണ്ടിരുന്നത് അസിനെ ആയിരുന്നു, ആ കാരണത്താല്‍ അത് നടക്കാതെ പോയി; തുറന്ന് പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍

മലയാള സിനിമ ചരിത്രത്തില്‍ തന്നെ വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ പ്രേമം. രണ്ട് പുതുമുഖ നായികമാരെയാണ് പ്രേമത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തില്‍സായി പല്ലവി അവതരിപ്പിച്ച മലര്‍ മിസ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ മലര്‍ എന്ന കഥാപാത്രമായി ആദ്യം താന്‍ മനസ്സില്‍ കണ്ടിരുന്നത് നടി അസിനെയാണ് എന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോന്‍സ് പുത്രന്‍. അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങള്‍ക്ക് എന്തുകൊണ്ട് തമിഴ് സ്വാധീനം ഉണ്ടാകുന്നു എന്ന് ഒരാള്‍ കമന്റിലൂടെ ചോദിച്ചപ്പോള്‍ ആണ് അല്‍ഫോന്‍സ് പുത്രന്‍ ഇതേ കുറിച്ച് പറഞ്ഞത്.

അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍:

തുടക്കത്തില്‍ ഞാന്‍ പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്റെ മലയാളം വേര്‍ഷനില്‍ അസിന്‍ അഭിനയിക്കണം എന്നായിരുന്നു എനിക്ക്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം. എനിക്ക് അസിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിവിനും ശ്രമിച്ചിരുന്നു. അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴില്‍ എഴുതി. അത് തിരകഥയുടെ തുടക്ക സമയത്തതായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് ഊട്ടിയില്‍ ആയിരുന്നു. എന്റെ സിനിമ പഠനം ചെന്നൈയിലും. അതിനാലാകാം ഈ തമിഴ് കണക്ഷന്‍ എന്നും അദ്ദേഹം പറഞ്ഞത്.

2015 മെയ് 29നാണ് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ജോര്‍ജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ സാഹിര്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

എന്നാല്‍ സെന്‍സര്‍ കോപ്പി ലീക് ചെയ്തത് ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായി മാറി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രേമത്തിന്റെ ആറാം വാര്‍ഷികം കഴിഞ്ഞത്. ചിത്രത്തിലെ താരങ്ങളടക്കം നിരവധി പേരാണ് ഓര്‍മമ്കള്‍ പങ്കുവെച്ച് എത്തിയിരുന്നത്.

Vijayasree Vijayasree :