‘കടമറ്റത്ത് കത്തനാര്‍ വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ട്’ സ്‌ക്രിപ്റ്റ് മനസിലുണ്ടെന്ന് കത്തനാരായി വേഷമിട്ട പ്രകാശ് പോള്‍

ഒരുകാലത്ത് മലയാള മിനിസ്‌ക്രീന്‍ ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച പരമ്പരകളില്‍ ഒന്നായിരുന്നു കടമറ്റത്ത് കത്തനാര്‍. നടന്‍ പ്രകാശ് പോളാണ് കടമറ്റത്ത് കത്തനാരായി പരമ്പരയില്‍ വേഷമിട്ടത്. അദ്ദേഹത്തിന്റെ പ്രകടനം തന്നെയായിരുന്നു ജനപ്രിയ സീരിയലിലെ മുഖ്യ ആകര്‍ഷണമായി മാറിയത്. കത്തനാര്‍ അച്ഛന്റെ മായാജാല വിദ്യകള്‍ കാണാന്‍ ആ സമയത്ത് പ്രേക്ഷകര്‍ കാത്തിരുന്നു.മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഹിറ്റ് പരമ്പരകളില്‍ ഒന്നായിരുന്നു കടമറ്റത്ത് കത്തനാര്‍ മാറിയപ്പോള്‍ കത്തനാരുടെ ദിവ്യത്വത്തില്‍ ആകൃഷ്ടരായ മലയാളി ആരാധകര്‍ പ്രകാശ് പോളിനെ കാണുവാനും സ്പര്‍ശിക്കുവാനും തിരക്കുകൂട്ടി.

സീരിയലില്‍ അദ്ദേഹം കാണിക്കുന്ന അത്ഭുതങ്ങള്‍ ജീവിതത്തിലും കാണിക്കുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയെ എതിര്‍ത്തുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാവിന്റെ തീരുമാന പ്രകാരം 267 എപ്പിസോഡുകള്‍ക്കു ശേഷം പരമ്പരയുടെ സംപ്രേഷണം നിര്‍ത്തിവച്ചു. അതേത്തുടര്‍ന്ന് ഇതിന്റെ രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്തു. എല്ലാത്തിലും കത്തനാരായി വേഷമിട്ടത് പ്രകാശ് പോള്‍ തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കടമറ്റത്ത് കത്തനാര്‍ ഒന്നൂകൂടി ചെയ്യണമെന്ന ആഗ്രഹം പങ്കുവെക്കുകയാണ് പ്രകാശ് പോള്‍. ഒരു യൂടൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ‘കടമറ്റത്ത് കത്തനാര്‍ വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’പലരോടും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സ്‌ക്രിപ്റ്റ് മനസിലുണ്ടെന്നും’ പ്രകാശ് പോള്‍ അഭിമുഖത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രകാശ് പോളിന്റെ ഇപ്പോഴത്തെ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം തന്നെയാണ് ഇതേ കുറിച്ച് പറഞ്ഞത്.

ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. അങ്ങനെ സ്‌കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്‌കാന്‍ ചെയ്തു. തലച്ചോറില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ എത്തി,

തലച്ചോറിന്റെ ഉള്ളില്‍ താഴെയായിട്ടായിരുന്നു ട്യൂമര്‍. പുറത്ത് ആണെങ്കില്‍ സര്‍ജറി ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ ഇത് സര്‍ജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതില്‍ താല്‍പര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ അഞ്ചാറ് ദിവസം ഒബ്സര്‍വേഷനില്‍ കഴിഞ്ഞു. ഇത് മെഡിക്കല്‍ ജേണലില്‍ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. അതിന് ഞാന്‍ അനുവാദം നല്‍കി. ആറ് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി പോരുകയും ചെയ്തു,

പിന്നീട് ഇതുവരെ ട്രീറ്റ് മെന്റ് ഒന്നും നടത്തുന്നില്ല. ഞാന്‍ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതു വരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സമയങ്ങളില്‍ പ്രശ്നമുണ്ട്. എങ്കിലും ആശുപത്രിയില്‍ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകള്‍ അല്ലേ ഉള്ളൂ. ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ സര്‍വൈവ് ചെയ്യും,

ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. നാല് വര്‍ഷമായി.. പക്ഷേ ഞാന്‍ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താന്‍ ഭാര്യയും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്, പക്ഷേ ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു. സാമ്പത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാല്‍ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല. ഇപ്പോള്‍ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ് എന്നും അദ്ദേഹം പറയുന്നു.

Vijayasree Vijayasree :