ദൈവമേ കൊട്ടാരക്കര വഴി പോകുന്ന നടന്‍മാര്‍ക്കും നടിമാര്‍ക്കും ആക്സിഡന്റ് പറ്റി നമ്മുടെ ക്ലിനിക്കിലേക്ക് കൊണ്ടു വരണേ എന്ന് എന്നും പ്രാര്‍ത്ഥിക്കും!, ഇങ്ങനൊരു പ്രാര്‍ത്ഥന ലോകത്ത് എങ്ങും നടന്നു കാണില്ല എന്ന് മുകേഷ്, രസകരമായ അനുഭവം

നടനായും അവതാരകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മുകേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുകേഷ് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മുകേഷ് സ്പീക്കിംഗ് എന്നാണ് ചാനലിന്റെ പേര്. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള പഴയ വിശേഷങ്ങള്‍ പങ്കുവച്ച് വീണ്ടും എത്തിയിരിക്കുകയാണ് മുകേഷ്.

ബലൂണ്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എന്റെ സിനിമാ ഭാവി പോയെ എന്ന് പറഞ്ഞ് കരഞ്ഞ മമ്മൂട്ടിയെ കുറിച്ചും മുത്താരംകുന്ന് പിഓ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ചും മുകേഷ് പറയുന്നു. മുത്താരംകുന്ന് പിഓ എന്ന സിനിമയുടെ ഷൂട്ടിംഗ് മേലില എന്ന സ്ഥലത്താണ് നടക്കുന്നത്. മേലിലയില്‍ ആരോ പറഞ്ഞു മമ്മൂട്ടി ഈ സിനിമയിലുണ്ട്, ഏത് ദിവസവും ഇവിടെ വരും എന്നൊക്കെ പ്രചരിച്ചു.

ഒരു 15 ദിവസം ആയപ്പോഴേക്കും മേലിലക്കാര്‍ക്കും കൊട്ടാരക്കാര്‍ക്കും തന്നെ കണ്ട് മടുത്തു. ചിലര്‍ വന്ന് ചോദിച്ചു മമ്മൂക്ക എന്ന് വരും എന്ന്, താന്‍ പറഞ്ഞു മമ്മൂക്ക ഈ പടത്തില്‍ ഇല്ല. ഏയ് അത് ഞങ്ങള് ഇവിടെ കൂടി നില്‍ക്കുന്നത് ഒഴിവാക്കാനല്ലേ എന്ന്. ഇനി മമ്മൂക്ക വന്നില്ലെങ്കില്‍ എനിക്ക് അടി കൊള്ളും എന്ന സ്ഥിതി വരെയായി. അവിടെ നടന്ന ഒരു ഫൈറ്റ് സീനില്‍ തന്റെ കാലൊന്ന് മുറിഞ്ഞു. കൊട്ടാരക്കരയുള്ള ഒരു ചെറിയ ക്ലിനിക്കില്‍ പോയി. അവിടെ ഡോക്ടര്‍ ഒന്നുമില്ല, രണ്ടു നഴ്സുമാര്‍ മാത്രമേയുള്ളു.

താന്‍ പറഞ്ഞ് ഡോക്ടര്‍ വേണ്ട, ഈ മുറിവ് നിങ്ങള്‍ ഒന്ന് വച്ചു കെട്ടിയാ മതി. രണ്ട് നഴ്സുമാര്‍ക്കും സന്തോഷമായി. ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞങ്ങള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും, ദൈവമേ കൊട്ടാരക്കര വഴി പോകുന്ന നടന്‍മാര്‍ക്കും നടിമാര്‍ക്കും ആക്സിഡന്റ് പറ്റി നമ്മുടെ ക്ലിനിക്കിലേക്ക് കൊണ്ടു വരണേ എന്ന്. ഇങ്ങനൊരു പ്രാര്‍ത്ഥന ലോകത്ത് എങ്ങും നടന്നു കാണില്ല എന്നാണ് മുകേഷ് പറയുന്നത്.

Vijayasree Vijayasree :