ആറ് അസിസ്റ്റന്റുകള്‍ക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനില്‍ നിന്നും മുങ്ങി നടി മീര മിഥുന്‍; നിര്‍മ്മാതാവിന് സംഭവിച്ചത് വലിയ സാമ്പത്തിക നഷ്ടം, പരാതിയുമായി സംവിധായകന്‍

വിവാദ പരമാര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നടി മീര മിഥുന്‍. പട്ടികജാതിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അടുത്തിടെ മീരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് താരം ജയില്‍ മോചിതയായിരുന്നു.

ഇപ്പോഴിതാ, നടിക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വ അന്‍പരസന്‍. ജയില്‍ മോചിതയായതിന് ശേഷം ‘പേയെ കാണോം’ എന്ന സിനിമയില്‍ താരത്തിന് ടൈറ്റില്‍ റോള്‍ ലഭിച്ചിരുന്നു. ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂള്‍ കൊടൈക്കനാലില്‍ നടന്ന് വരികയാണ്.

എന്നാല്‍ മീര ആറ് അസിസ്റ്റന്റുകള്‍ക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനില്‍ നിന്നും കടന്ന് കളഞ്ഞു എന്നാണ് സംവിധായകന്റെ പരാതി. മീരയ്ക്ക് ഒപ്പമെത്തിയ ആറ് സഹായികളെയും കാണാനില്ലെന്നും അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നു.

ഇനി രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് മീര സെറ്റില്‍ ആരോടും പറയാതെ മുങ്ങിയത്. നടി നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ സിനിമാ മേഖലയിലെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കുമെന്നാണ് അന്‍പരസന്‍ പറയുന്നത്.

വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് പരത്തിയെന്ന് ഒരിടയ്ക്ക് മീര പരാതിപ്പെട്ടിരുന്നു. കമല്‍ഹാസന്‍, സൂര്യ, ജ്യോതിക തുടങ്ങിയ താരങ്ങള്‍ക്കെതിരെയും നടി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തൃഷ, നയന്‍താര എന്നീ താരങ്ങള്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുത്തതായും മീര ആരോപിച്ചിരുന്നു.

Vijayasree Vijayasree :