താന്‍ മഃനപൂര്‍വമാണ് ആ പാട്ട് പാടാത്തത്, ഇനിയും ആ പാട്ടു പാടുന്നത് ശരിയല്ല; പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു ചിലരെങ്കിലും പരിഹസിച്ചേക്കാം എന്ന് മനോജ് കെ ജയന്‍

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം.

ഇപ്പോവിതാ കുഞ്ഞുന്നാളിലേ തുടങ്ങിയതാണ് തനിക്ക് ദേവരാജ സൃഷ്ടികളോടുള്ള പ്രേമം എന്ന് പറയുകയാണ് നടന്‍ മനോജ് കെ ജയന്‍. ചെറുപ്പത്തില്‍ പാടി നടന്നത് നഴ്‌സറി പാട്ടുകളോ, കുട്ടിപ്പാട്ടുകളോട് ഒന്നും അല്ലെന്നും അന്നേ സിനിമ പാട്ടുകളോടായിരുന്നു കമ്പമെന്നും പറയുകയാണ് മനോജ് കെ ജയന്‍. ഒപ്പം ഹൃദയത്തിലേറ്റിയ അഗ്രജനില്‍ പാടി അഭിനയിച്ച ഒരു ഗാനം പിന്നീട് വേദികളില്‍ പാടാതെ ഹൃദയത്തില്‍ മാത്രം മൂളാന്‍ ഉണ്ടായ കാരണത്തെക്കുറിച്ചും ഇപ്പോള്‍ മനസ്സ് തുറക്കുകയാണ് നടന്‍. മനോജ് കെ ജയന്ററെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വളരെ ചെറുപ്പത്തില്‍ തന്നെയുണ്ട് ഉള്ളില്‍ സിനിമ ഗാന പ്രേമം. ദേവരാജ സൃഷ്ടികളോട് പ്രത്യേകിച്ചും. കായാമ്പൂ, സ്വര്‍ഗ്ഗ പുത്രീ നവരാത്രി, പൂന്തേനരുവീ, ഒക്കെയും കുട്ടിക്കാലത്തു അര്‍ത്ഥമറിയാതെ പാടി നടന്ന ഗാനങ്ങള്‍ ആണ്. കാലം ചെല്ലുംതോറും, ആ പ്രണയം കൂടി വന്നു. അന്നൊന്നും ചിന്തിച്ചിട്ടുപോലുമില്ല ഒരിക്കല്‍ സിനിമയില്‍ വന്നു പാടുമെന്നും, കുറെ നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ ആകുമെന്നും. വര്‍ഷങ്ങള്‍ക്ക് ശേഷം അഗ്രജന്‍ എന്ന ചിത്രത്തില്‍ ഓ എന്‍ വി ദേവരാജന്‍ ടീം സൃഷ്ടിച്ച ഒരു സുന്ദര ഗാനത്തിനൊപ്പം ചുണ്ടനക്കാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ സ്വാഭാവികമായും ആവേശ ഭരിതനായി. എന്റെ തലമുറയിലെ നടന്മാരില്‍ അധികമാര്‍ക്കും കിട്ടാത്ത അവസരം തനിക്ക് കൈവന്നപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ ആകുന്നതല്ലെന്നും മനോജ് കെ ജയന്‍ പറയുന്നു.

ഉര്‍വ്വശി നീയൊരു വനലതയായിനിന്‍ നിര്‍വൃതി നിറമലരുകളായി. എന്ന പാട്ടിലൂടെയാണ് എനിക്ക് ആ ഭാഗ്യം കൈവന്നത്. ഇന്നും ആ പാട്ടിന്റെ മുഴുവന്‍ വരികളും പാടി തരാന്‍ കഴിയും അതെല്ലാം മന പാഠമാണ്. എങ്കിലും സൗഹൃദ സദസ്സുകളില്‍ പ്രിയ സംഗീത സംവിധായകന്‍ ദേവരാജിനെ അനുസ്മരിക്കുമ്പോള്‍ ഇത് പാടി കേള്‍ക്കാറില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു മനോജ് കെ ജയന്റെ മറുപടി.

അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും. നിരുപദ്രവപരമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു. എന്നാണ് നടന്‍ പറയുന്നത്.

ഉര്‍വശിയുമായുള്ള പ്രണയം വലിയ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍ ആണ് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഗ്രജനില്‍ മനോജ് വേഷം ഇടുന്നത്. അന്ന് ഉര്‍വ്വശിയുമായുള്ള പ്രണയം അദ്ദേഹത്തിനും അറിയാമായിരുന്നു. അപ്പോള്‍ ‘ഞാന്‍ പാടേണ്ട പാട്ട് സാക്ഷാല്‍ ഉര്‍വശിയെക്കുറിച്ച് തന്നെ ആകട്ടെ എന്ന് ഓ എന്‍ വി സാറിനോട് നിര്‍ദ്ദേശിച്ചതും ഡെന്നിച്ചായന്‍ തന്നെ’, എന്നും മനോജ് പറയുന്നു. പ്രണയകാലമായതിനാല്‍ അന്ന് പാടി അഭിനയിക്കാന്‍ കൗതുകം തോന്നി. വിധി നിയോഗമാകാം അധികം കഴിയും മുന്‍പേ എന്റെയും ഉര്‍വശിയുടെയും ജീവിതം വഴിപിരിഞ്ഞു. രണ്ടുപേരും പുതിയ ജീവിതങ്ങളില്‍ പ്രവേശിച്ചു. ഇനിയും ആ പാട്ടു പാടുന്നത് ശരിയല്ലെന്ന് തോന്നി. ആരുടെയെങ്കിലും മനസ്സ് വേദനിച്ചാലോ. നമ്മള്‍ കാരണം മറ്റൊരാള്‍ വേദനിക്കുന്നത് ശരിയല്ലല്ലോ. മനോജ് പറയുന്നു.

അതേസമയം മലയാളത്തില്‍ സല്യൂട്ട് ആണ് മനോജ് കെ ജയന്റെ പുതിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം നടന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബിലാലാണ് മനോജ് കെ ജയന്റെതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിനൊപ്പം എഡ്ഡി ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും എല്ലാവരും കാത്തിരിക്കുകയാണ്.

Vijayasree Vijayasree :