നഷ്ടം സംഭവിച്ച തന്നെ വീണ്ടും സിനിമാ നിര്‍മ്മാണത്തിലേക്ക് ഇറക്കിയത് മമ്മൂട്ടി, അദ്ദേഹം പറഞ്ഞാല്‍ പിന്നെ മറുത്തു പറയാനാകില്ലെന്ന് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍

സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം എന്നും നിര്‍മ്മാതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുകേഷ് ഉള്‍പ്പെടെ പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമെ രഞ്ജി പണിക്കര്‍ തുടങ്ങി പുതിയ താരങ്ങളും സിബിഐ അഞ്ചാം ഭാഗത്തിലുണ്ട്. ലോക്ഡൗണിന് ശേഷം അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. പത്ത് ദിവസത്തെ ഷൂട്ടിന് ശേഷം മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം തുടങ്ങും. അത് കഴിഞ്ഞാണ് മമ്മൂട്ടി സേതുരാമയ്യര്‍ ആകുന്നതെന്നും നിര്‍മ്മാതാവ് പറഞ്ഞു.

14 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നത്. ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ സിനിമയുടെ സെറ്റില്‍ വച്ചാണ് മമ്മൂട്ടി വിളിക്കുന്നത് എസ്.എന്‍ സ്വാമിയും കെ. മധുവും തന്റെയൊപ്പം ഉണ്ടെന്നും സിബിഐയുടെ അഞ്ചാം ഭാഗത്തിനു അവര്‍ക്ക് ഒരു ത്രെഡ് കിട്ടിയിട്ടുണ്ട്, അത് അപ്പച്ചന്‍ നിര്‍മിക്കൂവെന്നും പറഞ്ഞു.

മമ്മൂട്ടി പറഞ്ഞാല്‍ പിന്നെ മറുത്തു പറയാനാകില്ല. ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി വന്ന തന്നെ മലയാള സിനിമയില്‍ ഇന്നു കാണുന്ന സ്വര്‍ഗചിത്ര അപ്പച്ചനാക്കിയതില്‍ പ്രധാന കാരണക്കാരന്‍ മമ്മൂട്ടിയാണ്. നഷ്ടം സംഭവിച്ച തന്നെ വീണ്ടും സിനിമാ നിര്‍മ്മാണത്തിലേക്ക് ഇറക്കിയത് മമ്മൂട്ടിയാണെന്നും നിര്‍മ്മാതാവ് പറയുന്നു.

Vijayasree Vijayasree :