‘മീ ടു’ മൂവ്മെന്റിനെ അവഹേളിക്കുന്ന പ്രസ്താവന; നടി കെപിഎസി ലളിതക്കെതിരെ വ്യാപക പ്രതിഷേധം

‘മീ ടു’ മൂവ്മെന്റിനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് നടി കെപിഎസി ലളിതക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിക്കുന്നത്. ചെറുപ്പത്തില്‍ ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്നതിനെയും അതിനോട് സമൂഹം മോശമായി പ്രതികരിക്കുന്നതിനെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് കെപിഎസി ലളിത സംസാരിച്ചത്.

‘അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന്‍ അനുകൂലിച്ചതുകൊണ്ടു മാത്രമാണു ഞാനൊരു കലാകാരിയായത്,’ കെ.പി.എ.സി ലളിത പറയുന്നു.

സ്ത്രീയായതിന്റെ പേരില്‍ മാത്രം ജീവിതത്തില്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ എങ്ങനെയാണ് മീ ടു വെളിപ്പെടുത്തലുകളെ അവഹേളിക്കാന്‍ സാധിക്കുന്നതാണ് പലരും ചോദിക്കുന്നത്. ലോകമെമ്പാടുള്ള, സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നതിന് പിന്നാലെയാണ് മീ ടു എന്ന മൂവ്മെന്റ് ആരംഭിക്കുന്നത്.

പീഡകരായ പലരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനും സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളൊരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ശക്തി പകരാനും ഈ മൂവ്മെന്റ് സഹായിച്ചിരുന്നു. ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്ന ഒരു മൂവ്മെന്റിനെയും ലൈംഗികപീഡനം അനുഭവിച്ച സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

Vijayasree Vijayasree :