കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് പുറത്തായത്. മാത്രമല്ല, ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസിനു ലഭിച്ചത് ഇയാളുടെ ക്രൂര വിനോദങ്ങളുടെ ദൃശ്യങ്ങളാണ്. ഇതില്‍ നിന്നും ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അന്വേഷണം പുരോഗമിക്കുന്നതിനിടെ മോഡലുകളുടെ മരണത്തെ കുറിച്ച് സുരേഷ് ഗോപിയുടെ വാക്കുകളാണ് വൈറലാകുന്നത്. മോഡലുകളുടെ മരണം രാജ്യസഭയില്‍ പരാമര്‍ശിച്ചിരിക്കുകയാണ് സുരേഷ് ഗോപി എംപി. മോഡലുകളുടെ മരണം കൊലപാതകമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. രക്ഷനേടുന്നതിനായാണ് മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്. എന്നാല്‍ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു. കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സുരേഷ് ഗോപി സഭയില്‍ പറഞ്ഞു.
അതേസമയം, അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളില്‍ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയില്‍ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാര്‍ട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാര്‍ട്ടികള്‍ക്കു ചുക്കാന്‍ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം.
രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അന്‍പതിലധികം വിഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ‘ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന്‍ സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വിഡിയോകള്‍ മൊബൈല്‍ ഫോണില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് എംഡിഎംഎ സ്പ്ലിറ്റ് ചെയ്യുന്നതിന്റേതാണ്. ‘ ഇങ്ങനെയാണ് പൊലീസ് കണ്ടെത്തിയ വിഡിയോകളെ കുറിച്ച് സൈജു വിവരിച്ചത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.
കാക്കനാട് നമ്പര്‍ 18 ഹോട്ടലില്‍ വച്ചു നടത്തിയ പാര്‍ട്ടിയില്‍ വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായ ജെകെ, അനു ഗോമസ് എന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കും. ഇയാള്‍ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തെന്നാണ് സൈജുവിന്റെ മൊഴിയില്‍നിന്ന് പൊലീസിന് അറിയാന്‍ സാധിച്ചത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നുണ്ട്. ‘സാധനങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു. നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’എന്നിങ്ങനെയാണ് ചാറ്റ്. പൊലീസ് വിവരം കൈമാറുന്നത് അനുസരിച്ച് സൈജുവിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.