കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ആറ് പേര്‍ അറസ്റ്റില്‍!; ഹോട്ടല്‍ ഉടമയടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തത് തന്ത്രപരമായി

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു കൊച്ചിയിലെ മോഡലുകളുടേത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഞായറാഴ്ചയാണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ എ മുഹമ്മദ് ആഷിഖാണ് മരിച്ചത്.

സംഭവത്തില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമയടക്കം ആറുപേര്‍ അറസ്റ്റില്‍ ആയി. ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടല്‍ ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അന്‍സിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. അന്‍സിയുടെ മരണത്തില്‍ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. അപകടം നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

മകളും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയില്‍ പറയുന്നു. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപുലമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അന്‍സി കബീറിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തേക്കും.

ചോദ്യം ചെയ്യലിനായി പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ റോയി വയലാട്ടിനെ ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ തെളിവെടുപ്പിനായി പോലീസ് കൊണ്ടുപോയി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ എക്‌സൈസിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് ഡിവിആറുകളില്‍ ഒന്ന് ചൊവ്വാഴ്ച റോയി ഹാജരാക്കിയിരുന്നു.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുള്‍ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട മരണപ്പെട്ടു. അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്.

വാഹനാപകടത്ത തുടര്‍ന്ന് കൊച്ചിയിലെ ഹോട്ടലുകളിലെ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. വാഹനാപകടം പൊലീസ് വിശദമായി പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോട്ടലിലെ ഡി ജെ പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മടങ്ങിയതെന്നാണ് കണ്ടെത്തല്‍. ഇരുവരുടെയും മരണത്തിന് തൊട്ടടുത്ത ദിവസം ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രവര്‍ത്തന സമയം കഴിഞ്ഞും ഈ ബാറില്‍ മദ്യം വിളമ്പിയിരുന്നു എന്നാണ് കണ്ടെത്തില്‍.

അതേസമയം യുവാക്കളില്‍ നടത്തിയ രക്ത പരിശോധനയില്‍ ഇവര്‍ നന്നായി മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 18 എന്ന ഹോട്ടലില്‍ നിന്നാണ് അര്‍ധരാത്രി ഇവര്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങിയതെന്ന് വ്യക്തമായത്. ഹോട്ടല്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയാണോ അതോ മറ്റാരെങ്കിലും സംഘടിപ്പിച്ച പാര്‍ട്ടിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഹോട്ടലില്‍ നിന്ന് ഇവര്‍ മടങ്ങിയതിനുശേഷമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

2019ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അന്‍സി കബീര്‍, ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശി അഞ്ജന ഷാജന്‍, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അന്‍സി കബീറും, അഞ്ജന ഷാജനും.

Vijayasree Vijayasree :