കൈതിയുടെ കഥ മോഷ്ടിച്ച സംഭവം; കൊല്ലം സ്വദേശിയുടെ പരാതിയില്‍ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍

കാര്‍ത്തി നായകനായി 2019ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം കൈതി എന്ന ചിത്രം നിരവധി പ്രശംസയ്ക്കാണ് അര്‍ഹമായത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കൊല്ലം സ്വദേശി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ പരാതിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ്. 

തങ്ങളുടെ പക്കലുള്ള റെക്കോര്‍ഡുകള്‍ ക്‌ളീന്‍ ആണെന്നും അതിനാല്‍ തന്നെ നിയമ നടപടികളെ നേരിടാന്‍ തയ്യാറാണെന്നുമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. കേസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ അറിയാത്തതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് സാധ്യമല്ലെന്നും പറഞ്ഞു. കേസിന്റെ എല്ലാം വശങ്ങളും മനസ്സിലാക്കുന്നത് വരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും ട്വിറ്ററിലൂടെ പുറത്തിറിക്കിയ പ്രസ്താവനയില്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി എന്നതാണ് കാര്‍ത്തി നായകനായ കൈതിയുടെ ഇതിവൃത്തം. 

എന്നാല്‍ ഇത് താന്‍ 2007ല്‍ എഴുതിയ നോവലില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് രാജീവിന്റെ പരാതി. താന്‍ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലില്‍ കഴിയുന്ന സമയത്തെ തന്റെ അനുഭങ്ങള്‍ പകര്‍ത്തിയ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് സിനിമ നിര്‍മ്മാതാവ് പണം നല്‍കിയതായും രാജീവ് പറയുന്നു.

കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്താണ് രാജീവ് ടിവിയില്‍ കൈതി സിനിമ കാണുന്നത്. അപ്പോഴാണ് തന്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്നും രാജീവ് പറഞ്ഞു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്റെ കഥ പരിശോധിച്ച ശേഷം കൈതിയുടെ രണ്ടാം ഭാ?ഗം റിലീസ് ചെയ്യരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം തരാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


Vijayasree Vijayasree :