മോദിജി ലാല്‍സലാം, ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ..കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തെക്കുറിച്ച് ഹരീഷ് പേരടി

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്‌റ്റൈപ്പന്റും നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അഭിനന്ദിച്ചു ചോദ്യം ചെയ്്തും നടന്‍ ഹരീഷ് പേരടി. ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ? എന്ന് നടന്‍ ചോദിക്കുന്നു.

”നല്ലത് ആര് ചെയ്താലും അത് നല്ലതാണെന്ന് പറയാന്‍ പറ്റണം… എന്റെ രാഷ്ട്രീയം ഇങ്ങിനെയാണ്… മോദിജി ലാല്‍സലാം… ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ?… ഇല്ലെങ്കില്‍ അവരെ കൂടി പെടുത്തണം” എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് 23 വയസാകുമ്പോഴാണ് പത്ത് ലക്ഷം കൈമാറുക. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് പണം അനുവദിക്കുന്നത്. ഇതിനുപുറമെ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അനാഥരാകുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം പ്രതിമാസം സ്‌റ്റൈപെന്റും നല്‍കും. പതിനെട്ട് വയസുമുതലാണ് സ്‌റ്റൈപെന്റ് നല്‍കുക. പിഎം കെയറില്‍ നിന്ന് അനുവദിക്കുന്ന പത്ത് ലക്ഷം കുട്ടിയുടെ നിക്ഷേപിച്ച് അതില്‍ നിന്നായിരിക്കും വിദ്യാഭ്യാസത്തിനും സ്‌റ്റൈപെന്റിനുമുള്ള പണം കണ്ടെത്തുന്നത്. 23 വയസിന് ശേഷം ഈ തുക പിന്‍വലിക്കാന്‍ കഴിയും.

പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യസ്‌കൂളിലോ പ്രവേശനം ഉറപ്പാക്കും. സ്വകാര്യ സ്‌കൂളിലാണ് പ്രവേശിപ്പിക്കപ്പെടുന്നതെങ്കില്‍ സ്‌കൂള്‍ ഫീസ് പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് അനുവദിക്കുക.

Vijayasree Vijayasree :