ബാഹുബലി പോലുള്ള അന്യഭാഷാ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോള്‍ മനസിലാക്കി, മലയാളത്തിലും അതുപോലെയുള്ള സിനിമകള്‍ സാധ്യമാകുമെന്ന്; മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യാന്‍ പ്രിയദര്‍ശനല്ലാതെ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കുമെന്ന് ബാദുഷ

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷവും വിവാദങ്ങള്‍ നടക്കുവാണ്. ഇപ്പോഴിതാ മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യാന്‍ പ്രിയദര്‍ശനല്ലാതെ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കുമെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ.

‘മരക്കാര്‍ കണ്ടു. അതിമനോഹരമായ ഒരു ചിത്രം. വിഷ്വലി ഇത്ര ഇംപാക്ട്ഫുള്‍ ആയ ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല. ബാഹുബലി പോലുള്ള അന്യഭാഷാ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോള്‍ മനസിലാക്കി, മലയാളത്തിലും അതുപോലെയുള്ള സിനിമകള്‍ സാധ്യമാകുമെന്ന്.

ഈ ഡീഗ്രേഡ് ചെയ്യുന്നവരോട് ഒരു ചോദ്യം? ഇതുപോലൊരു സിനിമ ചെയ്യാന്‍ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കും, പ്രിയദര്‍ശനല്ലാതെ. അതിവിടെ സംഭവിച്ചിരിക്കുന്നു. പ്രിയന്‍ സാറിനും വലിയ റിസ്‌ക് ഏറ്റെടുത്ത ആന്റണി ചേട്ടനും ലാല്‍ സാറിനും അഭിനന്ദനങ്ങള്‍.. മരക്കാര്‍ എല്ലാവരും തിയേറ്ററില്‍ തന്നെ കാണുക, ഡീഗ്രേഡ്കാരെ അകറ്റി നിര്‍ത്തുക’.

ഡിംസംബര്‍ രണ്ടാം തിയതിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് ആദ്യദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.

Vijayasree Vijayasree :