താനും റിമാ കല്ലിങ്കലും നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടിലുള്ളവര്‍ അറിയുന്നത്; തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് ആസിഫ് അലി

വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ആസിഫ് അലി. ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയതിന് ശേഷമുള്ള കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് താരം. തന്റെ ആദ്യ സിനിമ ഋതുവിന്റെ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോളാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുലുള്ളവര്‍ അറിയുന്നതെന്നാണ് ആസിഫ് അലി പറയുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ക്യാമറാ പേടി മാറ്റാന്‍ എസ്. ഇന്ത്യാവിഷന്‍ ചാനലില്‍ ജോലിക്ക് കയറുകയായിരുന്നു താനെന്ന് ആസിഫ് അലി പറയുന്നു. ആ സമയത്താണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഋതു സിനിമയുടെ ഓഡിഷന്‍ നടക്കുന്നത്. അതിലേക്ക് സെലക്ഷന്‍ കിട്ടി. വീട്ടില്‍ സമ്മതിക്കാത്തതുകൊണ്ട് കള്ളം പറഞ്ഞാണ് സിനിമ ചെയ്തത്.

ഋതുവിന്റെ ഷൂട്ട് കഴിഞ്ഞ്, താനും റിമാ കല്ലിങ്കലും നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു. അപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം ഉപ്പയും വീട്ടിലുള്ളവരും അറിയുന്നത്. പത്രത്തിലെ പോസ്റ്റര്‍ കണ്ടിട്ടും ഉപ്പക്ക് തന്നെ മനസ്സിലായില്ലെന്നും ദേ മോനെപ്പോലിരിക്കുന്ന വേറൊരാള്‍ എന്നാണ് ഉപ്പ പറഞ്ഞതെന്നും ആസിഫ് പറയുന്നു.

ഷൗക്കത്തലിയുടെ മകനല്ലേ എന്ന് ചോദിച്ച നാട്ടുകാരെക്കൊണ്ട് ആസിഫ് അലിയുടെ അച്ഛനല്ലേ എന്ന് തിരിച്ചു ചോദിപ്പിച്ച അനുഭവത്തെക്കുറിച്ചും ആസിഫ് പറഞ്ഞു.ഋതുവിന് ശേഷം തനിക്ക് വന്നിരുന്ന കഥാപാത്രങ്ങള്‍ കോളേജ് പയ്യന്‍ രൂപത്തിലുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും പിന്നീടാണ് തെരഞ്ഞെടുത്ത് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും ആസിഫ് അലി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി ഇതേ കുറിച്ച് പറഞ്ഞത്.

Vijayasree Vijayasree :