പൂര്‍ണ്ണമായും സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല; മോശം പരാമര്‍ശങ്ങള്‍ കേട്ടിരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതികരിച്ചു

ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ താല്‍പര്യമില്ലെന്ന് നടന്‍ അജു വര്‍ഗീസ്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ പ്രതികരിച്ച് അജു വര്‍ഗീസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു.

സഹപ്രവര്‍ത്തകന് എതിരെ വളരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ കേട്ടിരിക്കാന്‍ കഴിയാത്തതിനാലാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അവര്‍ പറയുകയുണ്ടായി. അതിന്റെ പ്രതിഷേധമാണ് താന്‍ അറിയിച്ചതെന്നും അജു പറയുന്നു.

‘ഞാനൊരു കലാകാരനാണ്. പൂര്‍ണ്ണമായും സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ടെങ്കില്‍ എനിക്ക് എന്റെ ജോലി ചെയ്യാന്‍ കഴിയില്ല. അതിന് ഞാന്‍ പൂര്‍ണ്ണമായൊരു സാമൂഹ്യ പ്രവര്‍ത്തകനായി മാറണം. അതുകൊണ്ട് കുറച്ച് കാലം മുന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു ആ ഇടപെടലുകള്‍ നിര്‍ത്തിയെന്ന്. പിന്നെ ഇന്നലെ പ്രതികരിച്ചത് എന്റെ സഹപ്രവര്‍ത്തകനായ പൃഥ്വിരാജിനെ കുറിച്ച് വളരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ എനിക്ക് അത് കട്ടിരിക്കാന്‍ കഴിഞ്ഞില്ല.

അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അവര്‍ പറയുകയുണ്ടായി. അതിന്റെ പ്രതിഷേധമാണ് ഞാന്‍ അറിയിച്ചത്. അതില്‍ ഞാന്‍ ചോദിക്കുന്നുണ്ട് ഈ വിവാദങ്ങള്‍ മാറ്റി സംവാദങ്ങള്‍ തുടങ്ങിക്കൂടെയെന്ന്. പിന്നെ പൃഥ്വിരാജിന് ആ വിഷയത്തോടുള്ള അഭിപ്രായത്തില്‍ ഞാന്‍ യോജിക്കുന്നുണ്ടോ ഇല്ലെ എന്ന് പറയുന്നില്ല. അതെന്റെ വ്യക്തിപരമായ കാര്യമാണ്. പൊതുസമൂഹത്തോട് പറയാന്‍ താത്പര്യപ്പെടുന്നില്ല’ എന്നും അജു പറഞ്ഞു.

Vijayasree Vijayasree :