ആഷിക് അബു അറിഞ്ഞോ എന്തോ? ‘മലബാര്‍ കലാപം’ പോലെ എന്തൊക്കെ ബഹളമായിരുന്നു

പ്രഖ്യാപന സമയം മുതല്‍ തന്നെ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ച ചിത്രമാണ് അലി അക്ബറുടെ 1921 പുഴ മുതല്‍ പുഴ വരെ. വാരിയം കുന്നത് അഹമ്മദ് ഹാജിയുടെ കഥയെ പ്രിഥ്വിരാജിനെ നായകനാക്കി ആഷിക്ക് അബു ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തക്കു പിന്നാലെ ആണ് അലി അക്ബര്‍ ഈ ചിത്രം പ്രഖ്യാപിക്കുന്നത്. വാരിയം കുന്നത് അഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര പോരാളിയാക്കി ആണ് ആഷിക്ക് അബു വാരിയം കുന്നന്‍ എടുക്കുന്നത്. എന്നാല്‍ അതങ്ങനെ അല്ല സത്യങ്ങള്‍ വളച്ചൊടിക്കുകയാണ് എന്ന് പറഞ്ഞു ഹിന്ദു സംഘടനകള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു ഇതിനു പിന്നാലെ ആണ് അലി അക്ബര്‍ 1921 എടുക്കാന്‍ തീരുമാനിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനം എത്തിയിരിക്കുകയാണ്. അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ ഗാനം പങ്കു വെച്ചത്. അയ്യാര പാട്ട് പാടും പാണന്റെ നെഞ്ചിനകത്തും എന്ന മനോഹര ഗാനമാണ് ആദ്യമായി പുറത്തു വിട്ടത്. സംവിധായകനായ അലി അക്ബര്‍ തന്നെയാണ് ഈ ഗാനം രചിച്ചത് . മത്തായി സുനിലും കലേഷ് കരുണാകരനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി വേണുഗോപാല്‍ ആണ് സംഗീതം. ചിത്രത്തിലെ ചില രംഗങ്ങളും ഉള്‍പ്പെടുത്തി ഇറക്കിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം 20നു ആരംഭിക്കും എന്നാണ് അറിയാന്‍ സാധിക്കുന്നത്. മൂന്നു ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ ആയിരിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ വേഷമിടുന്ന ചിത്രത്തിന് നൂറ്റി അമ്പത്തിനു മുകളില്‍ സീനുകളാണ് ഉണ്ടാവുക. ഒരു വലിയ ചിത്രം തന്നെയാണ് ഒരുക്കുന്നതെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. ക്രൗഡ് ഫണ്ടിംഗ് വഴി നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യത്തെ സിനിമയാണ് 1921 പുഴ മുതല്‍ പുഴ വരെ. മമ ധര്‍മ്മ എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങി ജനകീയ കൂട്ടായ്മ രൂപീകരിച്ചു സോഷ്യല്‍ മീഡിയ വഴി ഫണ്ട് കളക്റ്റ് ചെയ്താണ് നിര്‍മിക്കുന്നത്. ഒരു കോടി രൂപയോളം ആണ് പ്രേക്ഷകര്‍ ചിത്രത്തിനായി നല്‍കിയത്. മലബാര്‍ ലഹളയുടെ സത്യം തുറന്നു കാട്ടാന്‍ എന്ന പ്രഖ്യാപനത്തില്‍ ആണ് ഫണ്ട് സ്വരൂപിച്ചത്.

ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചു സത്യം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് താന്‍ സിനിമ എടുക്കുന്നത് എന്ന് അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു. ഭാരതപ്പുഴക്കും ചാലിയാറിനും ഇടക്കുള്ള പ്രദേശത്തിന്റെ ചരിത്രമാണ് ചിത്രം പറയുന്നത്. അത് കൊണ്ടാണ് ചിത്രത്തിന് 1921 പുഴ മുതല്‍ പുഴ വരെ എന്ന പേര് നല്‍കിയതെന്നും അലി അക്ബര്‍ പറഞ്ഞു. ഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും പിന്തുണയോടെ ആണ് ചിത്രവുമായി അലി അക്ബര്‍ മുന്നോട്ടു പോകുന്നത്. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമ വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമ തിയറ്റര്‍ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :